സ്ത്രീ ശാക്തീകരണ വിഷയത്തിലുള്ള നിലപാടുകളില്‍ മാറ്റമില്ല,കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് ഫാത്തിമ തഹ്ലിയ

 
fathimas thalia


കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് ലീഗ് വനിതാ എം.എല്‍.എ ഫാത്തിമ തഹ്ലിയ. അതേസമയം, സ്ത്രീ ശാക്തീകരണ വിഷയത്തിലുള്ള തന്റെ മുന്‍ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്നും അവര്‍ വ്യക്തമാക്കി. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ ഫാത്തിമ തഹ്ലിയ മൗനം പാലിക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം രംഗത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും എങ്കില്‍ മാത്രമേ യഥാര്‍ത്ഥ പുരോഗതി സാധ്യമാകൂ എന്നും ചിന്ത ജെറോം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, വിവാദ പരാമര്‍ശങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ആര് എതിര്‍ത്താലും മതനിയമങ്ങള്‍ തുറന്നുപറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടന്ന മര്‍ക്കസ് മിലാദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാവസാനം വരെ ഇസ്ലാമിക നിയമങ്ങളും പ്രവാചകന്‍ കാണിച്ചുതന്ന വഴികളും പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും, ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.


നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നല്‍കിയ നിര്‍ദ്ദേശങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അന്യപുരുഷന്മാര്‍ക്ക് മുന്നില്‍ വേദിയിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നുമായിരുന്നു കാന്തപുരത്തിന്റെ സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശം.

Tags

Share this story

From Around the Web