'ചികിത്സാപ്പിഴവില്‍ കൈ നഷ്ടപ്പെട്ട ഒന്‍പതുവയസുകാരിക്ക് കൃത്രിമ കൈ നല്‍കും'; പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

 
veena george


പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് കൃത്രിമകൈ വെക്കാന്‍ പണം നല്‍കും. 


വനിത  ശിശു വികസന വകുപ്പിന്റെ ബാല നിധിയില്‍ നിന്ന് കൃത്രിമ കൈവെക്കാന്‍ പണം അനുവദിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം കൃത്രിമ കൈ വെക്കാന്‍ പണം നല്‍കാമെന്ന് കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തി കൈയുടെ അളവും എടുത്തു. 

കൃത്രിമ കൈയ്ക്ക് ഓഡര്‍ നല്‍കിയ ശേഷമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞതായി വിനോദിനിയുടെ അച്ഛന്‍ അറിയിച്ചു. 


വിഡി സതീശന്‍ നേരിട്ട് വിളിച്ചെന്നും മകള്‍ക്കു സന്തോഷമായെന്നും വിനോദിനിയുടെ അമ്മയും മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈയ്ക്ക് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീര്‍ക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.

അന്നത്തെ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. പണം കടംവാങ്ങിയാണ് വിനോദിനിയുടെ രക്ഷിതാക്കള്‍ ചികിത്സ നടത്തിയത്. 


മാസങ്ങളോളം ചികിത്സയില്‍ കഴിയേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആശുപത്രി അധികൃതര്‍ വരുത്തിയ ഗുരുതര വീഴ്ചയ്ക്ക് നഷ്ടപരിഹാരമെങ്കിലും വേണമെന്നാണ് ആവശ്യം.

Tags

Share this story

From Around the Web