ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; തിരുവനന്തപുരം മൃഗശാലയില്‍ പുതിയ അതിഥികളായി മൂന്ന് സീബ്രകളെത്തി

 
ZEBRA


ഒന്‍പത് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് വീണ്ടും സീബ്രകളെത്തി. ഗുജറാത്തിലെ വന്‍താരയില്‍ നിന്നാണ് മൂന്ന് സീബ്രകളെ എത്തിച്ചത്. മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ പോലീസിന്റെ പ്രത്യേക അകമ്പടിയോടെ ആനിമല്‍ ആംബുലന്‍സിലാണ് മൃഗങ്ങളെ സ്വീകരിച്ചത്. 

രണ്ടര ദിവസത്തെ റോഡ് യാത്രയ്ക്ക് ശേഷമെത്തിയ സീബ്രകളില്‍ ഒന്നിന് നേരിയ പരിക്കുണ്ടെങ്കിലും നിലവില്‍ ഇവയുടെ ആരോഗ്യം തൃപ്തികരമാണ്. സീബ്രകളെ 21 ദിവസത്തേക്ക് ഓപ്പണ്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

നേരത്തെ മൃഗശാലയിലുണ്ടായിരുന്ന അവസാന സീബ്രയും ചത്തുപോയതോടെയാണ് വര്‍ഷങ്ങളായി ഇവിടെ സീബ്രകള്‍ ഇല്ലാതിരുന്നത്. ദക്ഷിണാഫ്രിക്ക ജന്മദേശമായ ഇവയുടെ പ്രധാന ഭക്ഷണം തിമോത്തി ഗ്രാസ് ആണ്. 

പുതിയ അന്തരീക്ഷത്തോടും കാലാവസ്ഥയോടും പെട്ടെന്ന് ഇണങ്ങിച്ചേരുന്നതിനായി മൃഗശാലാ അധികൃതര്‍ തല്‍ക്കാലം വൈക്കോല്‍ നല്‍കിയാണ് ഇവയെ പരിശീലിപ്പിക്കുന്നത്.

 സീബ്രകളെ നല്‍കിയതിന് പകരമായി വന്‍താരയ്ക്ക് സിംഹവാലന്‍ കുരങ്ങിനെയും രാജവെമ്പാലയെയും കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.


മൃഗശാല സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്കും കാഴ്ചക്കാര്‍ക്കും വലിയ സന്തോഷം നല്‍കുന്ന വാര്‍ത്തിയാണിത്. പുതിയ കൂട്ടിലേക്ക് മാറിയ സീബ്രകള്‍ മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. 

സീബ്രകള്‍ക്ക് പിന്നാലെ അടുത്ത ഘട്ടമായി മൃഗശാലയിലേക്ക് ജിറാഫിനെ കൊണ്ടുവരാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും മൃഗശാലാ അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web