നൈജീരിയയില്‍ മുപ്പതോളം ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക തീവ്രവാദിയെ സൈന്യം അറസ്റ്റ് ചെയ്തു
കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തെ നരിഡോണ്‍ ഗ്രാമത്തില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ആക്രമണത്തില്‍ പങ്കെടുത്ത ഇസ്ലാമിക തീവ്രവാദിയെ നൈജീരിയന്‍ സൈന്യം അറസ്റ്റ് ചെയ്തു.
ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് പീസിന്റെ സെക്ടര്‍ 3 സൈനികരാണ് അയല്‍ സംസ്ഥാനമായ പ്ലേറ്റോ സംസ്ഥാനത്തെ ബസ്സ പ്രാദേശിക പരിധിയിലെ ഡട്സെന്‍ കുര ഗ്രാമത്തില്‍ നടത്തിയ ഓപ്പറേഷനില്‍ ഫുലാനി മുസ്ലീമിനെ അറസ്റ്റ് ചെയ്തത്.
ജൂലൈ 26ന് കൗറു ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയിലെ കമാരു വാര്‍ഡിലെ ക്രൈസ്തവ സമൂഹം തിങ്ങി പാര്‍ക്കുന്ന നരിഡോണില്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയിലെ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സൈന്യം ഓപ്പറേഷന്‍ നടത്തി കണ്ടെത്തിയതെന്ന് സൈനിക നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു.
സൈനിക കസ്റ്റഡിയില്‍ അന്വേഷണം തുടരുകയാണെന്നും അന്നത്തെ സംഭവത്തിന്റെ വിശദ വിവരങ്ങള്‍ തേടുകയും ആക്രമണവുമായി ബന്ധപ്പെട്ട മറ്റ് കൂട്ടാളികളെ കണ്ടെത്താനും ശ്രമിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന് മറുപടിയെന്ന നിലയില്‍ ഓരോ വര്‍ഷവും നല്‍കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കാന്‍ യുഎസ് ജനപ്രതിനിധി സഭയുടെ ബില്‍ അടുത്തിടെ പാസാക്കിയിരിന്നു.
ക്രൈസ്തവ നരഹത്യയില്‍ ഭരണകൂടം പുലര്‍ത്തുന്ന നിസംഗതയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നൈജീരിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഇതിന്റെയൊക്കെ പ്രതിഫലനമാണ് ആക്രമണം നടന്നു പത്തു ദിവസത്തിനുള്ളില്‍ നടന്ന അറസ്റ്റെന്നു വിലയിരുത്തപ്പെടുന്നു.