സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന് 3 മാസങ്ങള്‍ക്ക് ശേഷം മോചനം
അബൂജ: സായുധധാരികള്‍ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ നൈജീരിയന്‍ വൈദികന് 3 മാസങ്ങള്‍ക്ക് ശേഷം മോചനം. കഴിഞ്ഞ ഫെബ്രുവരി 7ന് അക്രമികൾ തട്ടികൊണ്ടുപോയ, നൈജീരിയയിലെ കഫഞ്ചൻ രൂപതാംഗമായ ഫാ. നഥാനിയേൽ അസുവായാണ് മോചിതനായിരിക്കുന്നത്. അതേസമയം വൈദികനൊപ്പമുണ്ടായിരിന്ന മറ്റു പത്തുപേരെക്കുറിച്ച് അറിവില്ലെന്ന് രൂപത അറിയിച്ചു. നീണ്ട മൂന്ന് മാസങ്ങൾക്ക് ശേഷമാണെങ്കിലും ഫാ. അസുവ സ്വതന്ത്രനാക്കപ്പെട്ടതിൽ സന്തോഷമറിയിച്ച രൂപത, അദ്ദേഹത്തിന് വേണ്ട ചികിത്സകൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും, നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സുരക്ഷിതമാണെന്നും വ്യക്തമാക്കി.
രൂപതയിലെ വിശ്വാസികളുടെയും സമർപ്പിതരുടെയും തുടർച്ചയായ പ്രാർത്ഥനയുടെ കൂടി ഫലമാണ് ഫാ. അസുവായെയുടെ സ്വാതന്ത്ര്യമെന്നും തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ഉപേക്ഷിക്കുന്നവനല്ല ദൈവമെന്നാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിലൂടെ തങ്ങൾ മനസിലാക്കുന്നതെന്നും രൂപതാ ചാൻസലർ ഫാ. ജേക്കബ് ഷാനെറ്റ് പ്രസ്താവിച്ചു. നൈജീരിയയിലെ കടുണ സംസ്ഥാനത്തുള്ള കൗര പ്രദേശത്തെ കാർക്കുവിലുള്ള പരിശുദ്ധ ത്രിത്വത്തിന്റെ ഇടവകയിൽ സേവനം ചെയ്തിരുന്ന ഫാ. അസുവായെയെ അദ്ദേഹത്തിന്റെ ഇടവകയില്‍ നിന്നാണ് പത്ത് ഇടവകക്കാർക്കൊപ്പം ഫെബ്രുവരി ഏഴിന് രാവിലെ സായുധ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. അന്നു തട്ടിക്കൊണ്ടുപോകുന്നതിനിടെ 3 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.