ബെന്യു താഴ്വരയില്‍ നിന്നു ഉയരുന്നത് വേദനയുടെ നിലവിളി: ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്മാര്‍

ഗ്‌ബോക്കോ (നൈജീരിയ): നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ അതീവ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്മാര്‍. സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥനയ്ക്കു നൈജീരിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.
ബെന്യു സംസ്ഥാനത്ത് യാതൊരു പ്രകോപനവും കൂടാതെ നടത്തുന്ന ആക്രമണങ്ങളും നിരപരാധികളെ ഇല്ലായ്മ ചെയ്യുന്നതും അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നൈജീരിയയിലെ ഗ്‌ബോക്കോ കത്തോലിക്ക രൂപതയിലെ ബിഷപ്പ് വില്യം അമോവ് അവെന്യ അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് നിന്നു ഉയരുന്നത് വേദനയുടെ നിലവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന നിരന്തരമായ അക്രമത്തിന്റെയും, കുടിയിറക്കലിന്റെയും, കഷ്ടപ്പാടുകളുടെയും ഇരുണ്ട ചിത്രമാണ് ബെന്യു താഴ്വരയില്‍ ഉള്ളതെന്ന് ബിഷപ്പ് അവെന്യ പറഞ്ഞു. ഏകദേശം 20 വര്‍ഷമായി, ബെന്യു സംസ്ഥാനം തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്കും, ആക്രമണങ്ങള്‍ക്കും ആയിരക്കണക്കിന് തദ്ദേശീയരെ അവരുടെ പൂര്‍വ്വിക മാതൃ സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഈ പ്രക്രിയയില്‍ അവരുടെ ഉപജീവനമാര്‍ഗം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും നൈജീരിയന്‍ ബിഷപ്പ് ചൂണ്ടിക്കാട്ടി.
വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍ പലരും ആന്തരികമായി കുടിയിറക്കപ്പെട്ടവരുടെ (കഉജ) ക്യാമ്പുകളില്‍ ഗുരുതരമായ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ താമസിക്കുന്നു. അവരെ പ്രധാനമായും സന്നദ്ധ സംഘടനകളാണ് പരിപാലിക്കുന്നത്. നമുക്ക് വേണ്ടത് സമാധാനമാണ്, എന്നാല്‍ കുറ്റപ്പെടുത്തല്‍ വളരെക്കാലമായി തുടരുന്നു. പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
ഞങ്ങള്‍ മുമ്പ് പലതവണ കരഞ്ഞിട്ടുണ്ട്, ഇപ്പോഴും ഞങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ ബന്ധപ്പെട്ട അധികാരികള്‍ തങ്ങളുടെ ഞരക്കത്തെക്കുറിച്ച് അവഗണന കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുന്‍പു ബെന്യൂ സംസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ ഇരുനൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. യേല്‍വാതയില്‍ കാത്തലിക് മിഷന്‍ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. കൊല്ലപ്പെട്ടവരിലേറെയും ക്രൈസ്തവരാണ്.