വേട്ടയാടിയ അക്രമികളോട് ക്ഷമിക്കുവാന്‍ ക്രൈസ്തവരോട് അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ ബിഷപ്പ്

 
Ui

അബൂജ: ക്രൂരമായ വിധത്തില്‍ വേട്ടയാടിയ അക്രമികളോട് ക്ഷമിക്കുവാന്‍ ക്രൈസ്തവരോട് യാചനയുമായി നൈജീരിയന്‍ ബിഷപ്പ്. നൈജീരിയന്‍ രൂപതയായ ജോസിലെ ആർച്ച് ബിഷപ്പ് മാത്യു ഇഷായ ഔഡുവാണ് വിശ്വാസികളോട് മാപ്പ് നല്‍കുവാന്‍ അഭ്യര്‍ത്ഥന നടത്തിയത്. അവർ വേദനിക്കുകയും മാനസികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ ദൈവമക്കളായും വിശ്വാസികളായും, ഈ അക്രമത്തിന്റെ ഇരകളെ പ്രതികാരം ചെയ്യുന്നതിനുപകരം ക്ഷമ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുകയാണെന്നു ആർച്ച് ബിഷപ്പ് മാത്യു പറഞ്ഞു.

ആക്രമണങ്ങൾ മൂലമുണ്ടായ വേദനയും ദുരിതങ്ങളുമുണ്ടെങ്കിലും പ്രത്യാശ കൈവിടരുതെന്നു ജോസ് ആർച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ദുരിതബാധിത സമൂഹങ്ങളുടെ ദുഃഖവും കഷ്ടപ്പാടും തന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ദുരിതത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിമിഷത്തിൽ അവര്‍ ഒറ്റയ്ക്കല്ല. ഈ ദുഷ്‌കരമായ സമയത്ത് ജനങ്ങളുമായി താദാത്മ്യം പ്രാപിക്കാനും അവർ ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്ന് അവരെ അറിയിക്കാനുമാണ് ഞങ്ങൾ വന്നത്. ഈ ദുരന്തത്തിനിടയിലും, അവർ ശക്തരും പ്രതീക്ഷയുള്ളവരുമായി തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം സഭ അവരുടെ വേദനയിൽ പങ്കുചേരുകയും അവരെ പിന്തുണയ്ക്കുന്നത് തുടരുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.


വർഷങ്ങളായി, പ്ലേറ്റോ സംസ്ഥാനത്തെ ജനം ആവർത്തിച്ചുള്ള അക്രമങ്ങൾക്കു ഇരയായിട്ടുണ്ട്. അക്രമികള്‍ അനേകരുടെ ജീവൻ അപഹരിക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിനെതിരെ മറ്റൊരു അക്രമം കൊണ്ട് പ്രതികരിക്കുന്നത് നമുക്ക് തുടരാനാവില്ല. പ്രതികാര നടപടികളേക്കാൾ ക്ഷമ സ്വീകരിക്കാൻ ഇരകളോടും ദുരിത ബാധിത സമൂഹങ്ങളോടും അഭ്യർത്ഥിക്കുകയാണ്. സംയമനം, കൂട്ടായ ഉത്തരവാദിത്തം എന്നിവയിലൂടെ മാത്രമേ നമുക്ക് പ്ലേറ്റോ സംസ്ഥാനത്ത് ശാശ്വതമായ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും ബിഷപ്പ് പറഞ്ഞു. ആര്‍ച്ച് ബിഷപ്പിന്റെ രൂപത പരിധിയില്‍ കഴിഞ്ഞ ഓശാന ഞായറാഴ്ച പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കിടെ നടന്ന ആക്രമണത്തില്‍ ഇരുപതില്‍പരം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായിരിന്നു.

Tags

Share this story

From Around the Web