ബന്ദികളായി കഴിയുന്നവര്‍ മോചിതരാകാന്‍ പ്രാർത്ഥന യാചിച്ച് നൈജീരിയന്‍ മെത്രാന്‍

 
Nigeriyab

അബൂജ: സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളും അധ്യാപകരും മോചിതരാകാന്‍ പ്രാർത്ഥന യാചിച്ച് ഒയോ മെത്രാൻ ബദേജോ എമ്മാനുവേൽ. നൈജീരിയയിലെ ഒയോ സംസ്ഥാനത്തുള്ള ഓഗ്‌ബോമോസോയിലെ സ്‌കൂളുകളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അൻപതിലധികം ആളുകളുടെ മോചനത്തിനായാണ് മെത്രാന്‍ പ്രാര്‍ത്ഥന യാചിച്ചത്. മെയ് 15-നായിരുന്നു ബൈക്കുകളിലെത്തിയ സായുധസംഘം വിവിധ സ്‌കൂളുകളിൽനിന്നായി 45 വിദ്യാർത്ഥികളെയും ഒരു പ്രിൻസിപ്പലിനെയും ഏഴ് അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

അത്യന്തം ദുഃഖകരവുമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇനി മുതൽ എല്ലാ വിശുദ്ധ കുർബാനകളിലും തടങ്കലിലായവര്‍ക്ക് സുരക്ഷിതമായ മോചനം ലഭിക്കുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് ബദേജോ എമ്മാനുവേൽ അഭ്യര്‍ത്ഥിച്ചു. പെന്തക്കോസ്ത തിരുനാളിന് ഒരുക്കമായുള്ള പരിശുദ്ധാത്മാവിനോടുള്ള നൊവേനയിലും മറ്റ് മധ്യസ്ഥ പ്രാർത്ഥനകളിലും ഈ നിയോഗം സമര്‍പ്പിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. യാവോത്തയിലുള്ള ബാപ്റ്റിസ്റ്റ് നേഴ്സറി, പ്രൈമറി സ്‌കൂളുകള്‍, എസിയേലേയിലെ ഗ്രാമർ സ്‌കൂള്‍, ഓഗ്‌ബോമോസോയിലെ എൽ.എ. പ്രൈമറി സ്‌കൂള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു സായുധധാരികളുടെ ആക്രമണം.

തട്ടികൊണ്ടുപോകപ്പെട്ട പ്രിൻസിപ്പലും അധ്യാപികയും തങ്ങളുടെ മോചനത്തിനായി ഇടപെടാൻ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന വീഡിയോ മെയ് 17 ഞായറാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതേസമയം, തട്ടിക്കൊണ്ടുപോകപ്പെട്ട അധ്യാപകരിൽ ഒരാൾ കൊല്ലപ്പെട്ടതായി ഒയോ സംസ്ഥാനത്തിന്റെ ഗവർണർ അറിയിച്ചു. വടക്കു കിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾക്കുമേലെയുള്ള സമ്മർദ്ദം എറിയതുമൂലം അവർ രാജ്യത്തിൻറെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളുൾപ്പെടുന്ന ഭാഗങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

Tags

Share this story

From Around the Web