കാനന്‍ നിയമ പഠനം പൂര്‍ത്തിയാക്കിയ വൈദികന് പ്രവേശനം നിഷേധിച്ച് നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം

 
CANAN


നവാര: സ്‌പെയിനില്‍ കാനന്‍ നിയമം പഠിച്ച ശേഷം മടങ്ങാനിരിന്ന കത്തോലിക്ക വൈദികന് രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ അനുമതി നിഷേധിച്ച് നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം. ലിയോണ്‍ രൂപത വൈദികനായ ഫാ. ഏലിയാര്‍ അലോണ്‍സോ ബെറിയോസിനാണ് നിക്കരാഗ്വേയിലേക്ക് മടങ്ങാന്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം അനുമതി നിഷേധിച്ചത്. 

സ്‌പെയിനിലെ നവാര സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ കാനന്‍ നിയമം പഠനം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാനിരിക്കുകയായിരിന്നു അദ്ദേഹം.

ജൂലൈ 16 വ്യാഴാഴ്ച അദ്ദേഹം നിക്കരാഗ്വയിലേക്ക് മടങ്ങേണ്ടതായിരുന്നുവെങ്കിലും, അന്ന് തന്നെ അദ്ദേഹത്തിന്റെ മടക്കയാത്ര തടഞ്ഞതായി വിമാനക്കമ്പനി അറിയിച്ചെന്ന് നിക്കരാഗ്വേന്‍ പത്രമായ 'മൊസൈക്കോ സിഎസ്‌ഐ' റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭരണകൂടത്തിന് കീഴില്‍ നിക്കരാഗ്വയില്‍ ആരും സുരക്ഷിതരല്ലായെന്നും നിരീശ്വരവാദപരമായ വേരുകളുള്ള ഒരു ഭരണകൂടത്തിന് മൂല്യങ്ങളോ മനുഷ്യരോടുള്ള ആദരവോ ഇല്ലെന്നും പ്രവാസജീവിതം നയിക്കുന്ന ഒരു നിക്കരാഗ്വേന്‍ വൈദികന്‍ ഇന്നലെ 'എസിഐ പ്രെന്‍സ'യോട് പറഞ്ഞു.

2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന് 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. 

ഇതിനെതിരെ കത്തോലിക്ക സഭ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിന്നു. ഇതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. 

രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തിരിന്നു.

Tags

Share this story

From Around the Web