കേരളത്തിലെ മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ
തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. ദീർഘദൂര യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
തിരുവനന്തപുരം സെൻട്രൽ- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (22653/54) ട്രെയിനിന് ഇനി ചെങ്ങന്നൂരിൽ സ്റ്റോപ്പ് ഉണ്ടാകും. നാഗർകോവിൽ- മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസ് (16329/30)ട്രെയിനിന് ശാസ്താംകോട്ട, വടകര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം നോർത്ത്- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ട്രെയിനിന് തലശ്ശേരിയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് റെയിൽവേ മന്ത്രാലയവുമായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതികരിച്ചു. ശാസ്താംകോട്ടയിലും ചെങ്ങന്നൂരിലും സ്റ്റോപ്പുകൾ അനുവദിച്ചത് ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും സാധാരണക്കാർക്കും ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.