ഗ്രീൻ കാർഡ് യോഗ്യത കൂടുതൽ ബുദ്ധിമുട്ടാക്കുന്ന പുതിയ ചട്ടം ഇന്ത്യൻ അമേരിക്കൻ കുട്ടികൾക്കു വെല്ലുവിളി

ഇബി-2, ഇബി-3 വിസ വിഭാഗങ്ങളിൽ വരുന്ന ഇന്ത്യൻ അമേരിക്കൻ കുട്ടികൾക്കു ഗ്രീൻ കാർഡ് യോഗ്യത കൂടുതൽ ബുദ്ധിമുട്ടാവുന്ന ചട്ടം പുതുക്കൽ യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രെഷൻ സർവീസസ് പ്രഖ്യാപിച്ചു. ഇപ്പോൾ തന്നെ ഗ്രീൻ കാർഡ് അപേക്ഷകൾ വർഷങ്ങളോളം കെട്ടിക്കിടക്കുമ്പോഴാണ് പുതിയ ചട്ടം അത് കൂടുതൽ സങ്കീർണമാക്കുന്നത്.
ഓഗസ്റ്റ് 8നു പ്രസ്താവനയിൽ യുഎസ് സി ഐ എസ് പറയുന്നത് ചൈൽഡ് സ്റ്റാറ്റസ് പ്രൊട്ടക്ഷൻ ആക്ട് (സി എസ് പി എ) അനുസരിച്ചു വിസ ലഭ്യമാവുന്നതിനു പ്രായം കണക്കാക്കുന്നത് അന്തിമ നടപടി തീയതി മാത്രം കണക്കിലെടുത്താവും എന്നാണ്. 21 വയസ്സ് തികയുന്നതിനുമുമ്പ് ആ തീയതി നിലവിലുള്ളതല്ലെങ്കിൽ കുട്ടികൾക്ക് സംരക്ഷണം നഷ്ടപ്പെടും.
ഗ്രീൻ കാർഡ് വൈകുമ്പോൾ ആശ്രിതരായ കുട്ടികൾക്ക് സംരക്ഷണത്തിനു 2002ൽ കോൺഗ്രസ് കൊണ്ടുവന്നതാണ് സി എസ് പി എ. 21 കഴിഞ്ഞാൽ അവർക്കു യുഎസ് വിടേണ്ടി വരും എന്നതാണ് അവസ്ഥ.
ഓഗസ്റ്റ് 15നോ അതിനു ശേഷമോ ഫയൽ ചെയ്യുന്ന അപേക്ഷകൾക്കാണ് പുതിയ ചട്ടം ബാധകമാവുക. ഫൈനൽ ആക്ഷൻ ഡേറ്റ് സാധാരണ വര്ഷങ്ങളോളം പിന്നിലാവും എന്നാണ് വിമർശനം.
ഒട്ടേറെ ഇന്ത്യൻ കുടുംബങ്ങളിൽ 21 വയസ് അടുക്കുന്ന കുട്ടികൾക്കു സംരക്ഷണം നഷ്ടമാവും. അവർ എഫ് 1 സ്റ്റുഡന്റ് വിസ പോലുള്ള താത്കാലിക മാർഗങ്ങൾ അവലംബിക്കേണ്ടി വരും.