ഷാർജയിൽ ക്രൈസ്തവ ഐക്യത്തിന്റെ അടയാളമായി പുതിയ സെമിത്തേരി
ഷാർജ: ഷാർജയില്‍ മരണപ്പെടുന്ന എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളുടെ മൃതസംസ്ക്കാരത്തിന് തയാറാക്കിയ ക്രിസ്ത്യൻ സെമിത്തേരിയും ചാപ്പലും സതേൺ അറേബ്യയിലെ അപ്പോസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി വെഞ്ചിരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വിവിധ സഭാപ്രതിനിധികളും ഭരണാധികാരികളും പങ്കെടുത്തു. ഷാർജ മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി, വൈദ്യുതി വിതരണ വിഭാഗം ഡയറക്ടർ ഡോ. എഞ്ചി. ഹസ്സൻ അൽ സറൂണി, ഷാർജ പൊലീസ് പ്രിവന്‍റിവ് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ ഖാലിദ്, സ്പെഷൽ പ്രോജക്ട്സ് ഡയറക്ടർ എച്ച്. എഡ്വിൻ മരിയ അറസു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയിരിന്നു.
ഷാർജയിലെ സജ്ജയിൽ, ഷാർജ സിമന്‍റ് ഫാക്ടറിക്ക് എതിർവശവും ഷാർജ ഇന്ത്യൻ ബോയ്സ് സ്കൂളിന് അടുത്തുമായാണ് സെമിത്തേരി സ്ഥിതി ചെയ്യുന്നത്. സെമിത്തേരിക്കുള്ള അനുമതിയും ചാപ്പൽ നിർമാണവും അനുബന്ധ ക്രമീകരണങ്ങളുമടക്കം എല്ലാവിധ സൗകര്യങ്ങളും ഷാർജ ഭരണകൂടം സൗജന്യമായാണ് അനുവദിച്ചത്. ക്രിസ്ത്യൻ സമൂഹത്തോട് ഷാര്‍ജ ഭരണകൂടം കാണിക്കുന്ന സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രതീകമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഏകദേശം 10 ഏക്കർ സ്ഥലത്തിന്‍റെ വിസ്തീർണമാണ് ഇവിടെയുള്ളത്. ക്രിസ്ത്യൻ സമൂഹത്തോട് കാണിക്കുന്ന പിന്തുണയ്ക്കും സഹകരണത്തിനും ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയും ആയ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കും റൂളർ ഓഫീസിന്‍റെ ചെയർമാൻ ഡോ. ശൈഖ് സാലിം ബിൻ അബ്ദു റഹ്മാൻ അൽ ഖാസിമിക്കും ഷാർജ ഭരണകൂടത്തിനും ഷാർജയിലെ ക്രിസ്ത്യൻ സമൂഹം നന്ദി അറിയിച്ചു.