ലബനനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതായി നെതന്യാഹുവിന്റെ അവകാശവാദം.പ്രസ്താവന പൂര്‍ണ്ണമായും തള്ളി ക്രിസ്ത്യന്‍ സമൂഹം

 
nethanahu


തെക്കന്‍ ലെബനനിലെ ചില ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കപ്പെടാന്‍  ആവശ്യപ്പെട്ടെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന പൂര്‍ണ്ണമായും തള്ളി ലെബനനിലെ പ്രാദേശിക ഭരണകൂടങ്ങളും ക്രിസ്ത്യന്‍ സമൂഹവും. 

നെതന്യാഹുവിന്റെ വാദങ്ങള്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് അതിര്‍ത്തി മേഖലയിലെ പതിനഞ്ചോളം ഗ്രാമങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഫൊക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു വിവാദ പരാമര്‍ശം നടത്തിയത്. ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി ലെബനനിലെ ചില ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ഇസ്രായേലിന്റെ ഭാഗമാകാന്‍ തങ്ങളോട് ആവശ്യപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. 

തങ്ങളുടെ സുഹൃത്തുക്കളെ സംരക്ഷിക്കാന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണെന്നും നെതന്യാഹു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ നെതന്യാഹുവിന്റെ ഈ പ്രസ്താവന പൂര്‍ണ്ണമായും തള്ളിക്കളയുന്നതായി മുന്‍ യു.എസ് അംബാസഡറും മിഡില്‍ ഈസ്റ്റ് വിഷയങ്ങളില്‍ നിരീക്ഷകനുമായ ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. ''നെതന്യാഹു ഇത്തരമൊരു കാര്യം പറയുന്നത് തികച്ചും ഹാസ്യകരമാണ്. 

ഇസ്രായേലിലെ ജനങ്ങളുടെ കൈയടി നേടാന്‍ വേണ്ടിയാകും അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത്. ലബനന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഈ അവകാശവാദം തികച്ചും അസംബന്ധമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബ്-ലബനീസ് മാധ്യമങ്ങള്‍ നെതന്യാഹുവിന്റെ വാദങ്ങളെ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ടെന്ന് ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി. വിവിധ അറബ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ലബനനിലെ പ്രമുഖ കതാബ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളും തെക്കന്‍ ലബനനിലെ ക്രിസ്ത്യന്‍ ഗ്രാമമായ റമൈഷിന്റെ  മേയറായ ഹന്ന അല്‍-അമീലും ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രതിനിധികള്‍ നെതന്യാഹുവിന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു.

Tags

Share this story

From Around the Web