ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വിവാദത്തിലായ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു

 
neet

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വിവാദത്തിലായ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. വൈകിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനായില്ല.


ഡല്‍ഹി കന്റോണ്‍മെന്റ് കേന്ദ്ര വിദ്യാലയ പരീക്ഷ കേന്ദ്രത്തിലും വൈകിയെത്തിയ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ സാധിച്ചില്ല. ട്രാഫിക് ബ്ലോക്ക് കാരണമാണ് വൈകിയത് എന്ന് പിതാവ് പറഞ്ഞു. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. 


ബയോമെട്രിക് പരിശോധനകള്‍ അടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടുമണിക്ക് പരീക്ഷ തുടങ്ങുന്നതിനാല്‍ പ്രവേശനം അനുവദിക്കാന്‍ ആകില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വൈകിയെത്തിയ വിദ്യാര്‍ഥിനി മടങ്ങി.

അതേസമയം കോഴിക്കോട് താമസിച്ച് എത്തിയ വിദ്യാര്‍ത്ഥിയെ ഉള്ളില്‍ പ്രവേശിപ്പിച്ചു. പരീക്ഷ എഴുതാന്‍ അനുവദിക്കും. കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് താമസിച്ച് എത്തിയത് വാഹനം കിട്ടാന്‍ താമസിച്ചതാണ് കാരണം. 2 മിനിട്ടാണ് വൈകിയത്. നിലവില്‍ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ ആധാര്‍ കാര്‍ഡില്ല. 2 മണിക്ക് മുന്‍പായി ആധാര്‍ കാര്‍ഡ് എത്തിച്ചാല്‍ പരിക്ഷ എഴുതിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ രണ്ടരലക്ഷം പൊലീസുകാരെയും 15000 അര്‍ധസൈനികരെയും വിന്യസിച്ചു. ചോദ്യപേപ്പറുടെ സുരക്ഷാചുമതല അര്‍ധസൈനിക വിഭാഗങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങളില്‍ ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്‌നല്‍ ജാമറുകളും ഏര്‍പ്പെടുത്തി. ക്യാമറകളിലെ ദൃശ്യങ്ങള്‍ നീറ്റ് പരീക്ഷയുടെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) പ്രത്യേക സംഘം തത്സമയം നിരീക്ഷിക്കും. പരീക്ഷാകേന്ദ്രങ്ങളില്‍ മേല്‍നോട്ടത്തിനായി 6669 നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. വ്യോമസേനയുടെ വിമാനങ്ങളിലാണ് ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചത്.

ചോദ്യപേപ്പര്‍ ക്രമക്കേട് ഉയര്‍ന്ന പശ്ചാത്തലത്തില്‍ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍വെച്ച് ക്രമക്കേടുകള്‍ കാണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Tags

Share this story

From Around the Web