നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കേരളത്തിലേക്കും പിഡിഎഫ് എത്തിയെന്ന് സിബിഐ; പത്തനംതിട്ടയിലെ വിദ്യാർഥിക്ക് രാജസ്ഥാൻ വഴി ലഭിച്ചു
ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ കേരളത്തിലെ വിദ്യാർഥികളുടെ പങ്കും പുറത്ത്. സിബിഐ കുറ്റപത്രത്തിലാണ് പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് നീളുന്ന അന്വേഷണത്തിന്റെ വിവരങ്ങളുള്ളത്.
ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ ഹിതേഷ് കുമാറിന് തന്റെ റൂംമേറ്റായ ലക്ഷയ് രാജിൽ നിന്നാണ് ചോർന്ന ചോദ്യപ്പേപ്പറിന്റെ പിഡിഎഫ് ഫയലുകൾ ലഭിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ലക്ഷയ് രാജ് മുൻപ് സിക്കറിലെ അലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്നു. തെളിവുകൾ നശിപ്പിക്കാനായി, ചാറ്റുകൾ ലക്ഷയ് രാജ് ഡിലീറ്റ് ചെയ്തതായും സിബിഐ കണ്ടെത്തി.
നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ച അന്വേഷിച്ച സിബിഐ സംഘം ഡൽഹി റൗസ് അവന്യു അതിവേഗ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാഷ്ട്രയാണു ചോർച്ചയുടെ ഉറവിടം. രാജസ്ഥാൻ വഴി ഹരിയാനയിലേക്കും കേരളത്തിലേക്കും ഇതെത്തിയെന്നും വാട്സാപ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്ലിക്കേഷനുകളിലൂടെയാണു കൈമാറ്റം നടന്നതെന്നും സിബിഐ കണ്ടെത്തി.
മേയ് 7നു രാജസ്ഥാൻ സികാർ സ്വദേശി ശശികാന്ത് സുതാർ എന്ന കെമസ്ട്രി അധ്യാപകൻ എൻടിഎയ്ക്ക് അയച്ച ഇമെയിൽ ആണു തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
ഇദ്ദേഹം താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ മേയ് 3ലെ നീറ്റ് പരീക്ഷ കഴിഞ്ഞയുടൻ ഇദ്ദേഹത്തെ തേടിയെത്തി. രണ്ടു പിഡിഎഫ് ഫയലുകൾ കാട്ടി നീറ്റ് പരീക്ഷയുടെ ചോദ്യങ്ങളുമായി ഒത്തുനോക്കാൻ ആവശ്യപ്പെട്ടു.