അമേരിക്കയിലെ ആദ്യ കറുത്തവർഗക്കാരനായ വൈദികന്റെ സ്മരണയ്ക്കായി ദേശീയ തീർഥാടന കേന്ദ്രം

 
Temple

അമേരിക്കയിലെ ആദ്യത്തെ കറുത്തവർഗക്കാരനായ കത്തോലിക്കാ വൈദികൻ ഫാ. അഗസ്റ്റസ് ടോൾട്ടന്റെ സ്മരണയ്ക്കായി വെസ്റ്റേൺ ഇല്ലിനോയിസിൽ ദേശീയ തീർഥാടന കേന്ദ്രം സ്ഥാപിക്കാൻ സ്പ്രിംഗ്ഫീൽഡ് രൂപത തീരുമാനിച്ചു. 1886-ൽ റോമിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ച ശേഷം അദ്ദേഹം തന്റെ ആദ്യ കുർബാന അർപ്പിച്ച ഇല്ലിനോയിസിലെ ക്വിൻസിയിലുള്ള സെന്റ് ബോണിഫേസ് പള്ളിയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

2020 മുതൽ അടച്ചിട്ടിരിക്കുന്ന ഈ പള്ളി നവീകരിക്കുന്നതിനായി ഏകദേശം 50 ലക്ഷം ഡോളർ (ഏകദേശം 41 കോടി രൂപ) സമാഹരിക്കാനാണ് രൂപത ലക്ഷ്യമിടുന്നത്.


1854-ൽ മിസൗറിയിലെ ഒരു അടിമ കുടുംബത്തിലാണ് അഗസ്റ്റസ് ടോൾട്ടൻ ജനിച്ചത്. അദ്ദേഹത്തിന് 9 വയസ്സുള്ളപ്പോൾ അമ്മ മാർത്താ ജെയിൻ ടോൾട്ടൻ തന്റെ മൂന്ന് മക്കളോടൊപ്പം മിസിസിപ്പി നദി കടന്ന് അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് ക്വിൻസിയിൽ എത്തി. വൈദികനാകാൻ ആഗ്രഹിച്ചെങ്കിലും അമേരിക്കയിലെ ഒരു സെമിനാരിയും അദ്ദേഹത്തെ സ്വീകരിച്ചില്ല. തുടർന്ന് അദ്ദേഹത്തെ പഠനത്തിനായി റോമിലേക്ക് അയച്ചു. 1886-ൽ റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച് അദ്ദേഹം വൈദികനായി അഭിഷിക്തനായി.(opens in a new tab)

ക്വിൻസിയിൽ തിരിച്ചെത്തിയ ഫാ. ടോൾട്ടൻ സെന്റ് ജോസഫ് പള്ളിയിൽ ശുശ്രൂഷ ചെയ്തു. കറുത്തവർഗക്കാരും വെളുത്തവർഗക്കാരും ഒരുപോലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ തടിച്ചുകൂടിയിരുന്നു. എന്നാൽ പ്രാദേശിക വൈദികരിൽ നിന്ന് അദ്ദേഹത്തിന് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നു. പിന്നീട് അദ്ദേഹം ചിക്കാഗോയിലേക്ക് മാറുകയും അവിടെയുള്ള കറുത്തവർഗക്കാരായ കത്തോലിക്കർക്കായി സേവനം ചെയ്യുകയും ചെയ്തു. 43-ാം വയസ്സിൽ ഉഷ്ണതരംഗം മൂലമാണ് അദ്ദേഹം അന്തരിച്ചത്.

ഫാ. ടോൾട്ടനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്നുവെന്ന് പറയപ്പെടുന്ന 40 അദ്ഭുതങ്ങളെക്കുറിച്ച് ഇതിനകം അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. നിലവിൽ സഭ അദ്ദേഹത്തെ ‘ധന്യൻ’ പദവി നൽകി ആദരിച്ചിട്ടുണ്ട്. പണ്ട് അദ്ദേഹം പഠിച്ച സ്കൂളിലെ രക്ഷിതാക്കളുടെ വിവേചനം മൂലം അവിടുന്ന് പുറത്തുപോകേണ്ടി വന്നിരുന്നു എങ്കിലും, അതേ സ്കൂൾ ഉൾപ്പെടുന്ന പള്ളി തന്നെ ഇന്ന് അദ്ദേഹത്തിന്റെ പേരിലുള്ള തീർഥാടന കേന്ദ്രമായി മാറുന്നു എന്നത് ശ്രദ്ധേയമാണ്.

ഈ തീർഥാടന കേന്ദ്രം സ്ഥാപിതമാകുന്നതോടെ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഫാദർ ടോൾട്ടന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം നേരിട്ട വെല്ലുവിളികളെക്കുറിച്ചും കൂടുതൽ അറിയാനും പ്രാർഥിക്കാനും അവസരം ലഭിക്കും.

Share this:

Tags

Share this story

From Around the Web