ക്രൈസ്‌തവ സഭകളുടെ സഹകരണത്തിന് നാഷ്ണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ സ്ഥാപിതമായി
ബംഗളൂരു: ഭാരതത്തിലെ ക്രൈസ്‌തവ സഭകളുടെ ഐക്യത്തിലും സഹകരണത്തിലും പുതിയ ചരിത്രം കുറിച്ച് നാഷ്ണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ഔദ്യോഗികമായി നിലവിൽ വന്നു. ബംഗളൂരു സെന്‍റ് ജോൺസ് നാഷ്ണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന നാലാമത് ദേശീയ എക്യുമെനിക്കൽ ഫെലോഷിപ്പിലാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ്, ഓർത്തഡോക്‌സ്, ഇവാഞ്ചലിക്കൽ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഈ വേദി, ഇന്ത്യൻ ക്രൈസ്‌തവ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും ഐക്യദാർഢ്യത്തിനും പുതിയ ദിശാ ബോധം നൽകും.
ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, സഭാ മേധാവികൾ, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 45 പേർ ഫെലോഷിപ്പിൽ പങ്കെടുത്തു. കത്തോലിക്കാ സഭയുടെ ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായി തയ്യാറാക്കിയ ക്രിസ്ത്യൻ ഐക്യത്തിനായുള്ള എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷയോടെയാണ് സമ്മേളനം ആരംഭിച്ചത്. സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്‌ത് സന്ദേശം നൽകി.
സിബിസിഐ അധ്യക്ഷൻ കർദ്ദിനാൾ ആന്റണി പുള, ആർച്ച് ബിഷപ്പ് ജോസഫ് ഡിസൂസ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ, കർദ്ദിനാൾ പൂളയെ എൻഎഫ്‌സിഐയുടെ ചെയർമാനായി തിരഞ്ഞെടുത്തു. ആർച്ച് ബിഷപ്പ് ഡിസൂസ, ബിഷപ്പ് കല്ലറങ്ങാട്ട്, ചർച്ച് ഓഫ് സൗത്ത് ഇന്ത്യയിലെ ബിഷപ്പ് വിൻസെന്റ് വിനോദ് കുമാർ എന്നിവരെ കൺവീനർമാരായി തിരഞ്ഞെടുത്തു.