അടൂരിൽ പ്രമുഖ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന, പഴകിയ മീനും എണ്ണയും ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു
പത്തനംതിട്ട: അടൂർ നഗരത്തിലും ബൈപ്പാസ് റോഡിലുമുള്ള പ്രമുഖ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. അടൂർ ബൈപ്പാസിലെ ഹോട്ടൽ രാജധാനി, എസ്.എൻ. ഹോട്ടൽ, സൺറൈസ് ഹോട്ടൽ, ഓലപ്പന്തൽ ഹോട്ടൽ, ബിഗ് മൗത്ത് ഹോട്ടൽ, പഴങ്കഞ്ഞിക്കട, അൽ-റാസി, ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീൻ, ഡിങ്കന്റെ തട്ടുകട എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ഇന്ന് രാവിലെ വ്യാപക പരിശോധന നടന്നത്.
വിവിധ ഹോട്ടലുകളിൽ നിന്നായി ഉപയോഗശൂന്യമായ പഴകിയ എണ്ണയും, 50 കിലോഗ്രാമിലധികം പഴകിയ മീനും മറ്റ് ഭക്ഷണങ്ങളുമാണ് ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ചില കടകളിൽ തടയാൻ ശ്രമിച്ചതായും പരാതിയുണ്ട്. നിയമങ്ങൾ ലംഘിച്ച് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്ത ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഹെൽത്ത് സ്ക്വാഡ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.