മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ ചികിത്സയിലിരിക്കെ മരിച്ചു . അപകടത്തിൽ 60% ത്തോളം പൊള്ളലേറ്റ ഉണ്ണികൃഷ്ണൻ തീവ്രചരണ വിഭാഗത്തിൽ ആയിരുന്നു.
ഇന്നലെ വൈകിട്ട് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞദിവസം 30 ശതമാനത്തിൽ ഏറെ പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസൻസി സതീശന്റെ മരണം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, മുണ്ടത്തിക്കോട് ദുരന്തത്തിന്റെ അപകടകാരണം ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
വെടിപ്പുര ദുരന്തത്തിൽ അടുത്ത ചൊവ്വാഴ്ച മുതൽ കമ്മീഷൻ അന്വേഷണ നടപടികളിലേയ്ക്ക് കടക്കും. ഏകാംഗ കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരേണ്ട ടേംസ് ഓഫ് റഫറൻസ് സർക്കാർ ഇതിനകം കൈമാറുമെന്നാണ് പ്രതീക്ഷ.
ഉച്ചയോടെ ആശുപത്രിയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും, അപകട സ്ഥലവും കമ്മീഷൻ നേരിട്ട് സന്ദർശിക്കും. വെടിക്കെട്ട് നിരോധിക്കാനല്ല അപകട രഹിതമായി ആഘോഷം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും, അതിന് നിലവിലെ പാറ്റേൺ മാറ്റിയാൽ മതിയാകുമെന്നും സർക്കാർ നിയോഗിച്ച കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ പറഞ്ഞു.