അമ്മായിയമ്മ വന്നോ, യാത്ര പോകാം...  വീട്ടുജോലിക്കാരിയും ഡ്രൈവറും അവധിയെടുത്താലും യാത്ര പോകാം; ഇന്ത്യക്കാരുടെ വിചിത്ര ട്രാവല്‍ കാരണങ്ങള്‍

 
travel



യാത്രയ്ക്ക് ഒരു വലിയ കാരണം വേണമെന്ന കാലം കഴിഞ്ഞോ? ജന്മദിനം, വിവാഹ വാര്‍ഷികം, അവധിക്കാലം തുടങ്ങിയ പ്രധാന അവസരങ്ങള്‍ക്കായി മാത്രം യാത്ര പ്ലാന്‍ ചെയ്തിരുന്ന കാലത്ത് നിന്ന് ഇന്ത്യക്കാരുടെ ട്രാവല്‍ ശീലം ഇപ്പോള്‍ ഏറെ മാറിയിരിക്കുകയാണ്. അമ്മായിയമ്മ വീട്ടിലെത്തിയതും, അയല്‍വാസി വീടുപണി തുടങ്ങിയതും, മോശം കാലാവസ്ഥയും, ഒരു മോശം ആഴ്ച കഴിഞ്ഞതും, ജ്യോത്സ്യന്‍ ശുഭസമയം പറഞ്ഞതുമെല്ലാം യാത്രയ്ക്ക് മതിയായ കാരണങ്ങളായി മാറിയിരിക്കുകയാണ്. 


2026-ലെ ഇന്ത്യന്‍ യാത്രാ ട്രെന്‍ഡുകള്‍ പരിശോധിക്കുമ്പോള്‍, യാത്രയ്ക്ക് പിന്നിലെ കാരണങ്ങള്‍ പലപ്പോഴും വളരെ രസകരവും അപ്രതീക്ഷിതവുമാണെന്നാണ് പുതിയ സര്‍വേ വ്യക്തമാക്കുന്നത്.

Booking.com, YouGov-യുമായി ചേര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യന്‍ യാത്രക്കാര്‍ പരമ്പരാഗതമായ 'മൈല്‍സ്റ്റോണ്‍ ട്രിപ്പുകള്‍'ക്കപ്പുറത്തേക്ക് നീങ്ങുകയാണ്. വിവാഹം, ജന്മദിനം, വാര്‍ഷികം തുടങ്ങിയ പ്രധാന ആഘോഷങ്ങള്‍ക്കായി മാത്രം യാത്ര ചെയ്യുന്ന രീതിക്ക് പകരം, 'എനിക്ക് യാത്ര ചെയ്യണം' എന്നത് തന്നെ ഒരു കാരണമായി മാറുകയാണ്.


 സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും തങ്ങള്‍ ആഗ്രഹിച്ചതുകൊണ്ടാണ് യാത്ര നടത്തിയതെന്ന് വ്യക്തമാക്കി. അതായത്, യാത്രയ്ക്ക് ഇനി ഒരു പ്രത്യേക അവസരത്തിന്റെ പിന്‍ബലം ആവശ്യമില്ലെന്നതാണ് പുതിയ ട്രാവല്‍ മനോഭാവം.

ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വരവും ചിലര്‍ക്ക് യാത്രാ ട്രിഗറാണ്. സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം ഇന്ത്യന്‍ യാത്രക്കാര്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ദീര്‍ഘകാല താമസത്തിനായി എത്തിയതിനെ തുടര്‍ന്ന് യാത്ര ബുക്ക് ചെയ്തതായി പറഞ്ഞു. 

അതേസമയം, കുടുംബത്തിലെ അത്താഴം, അകന്ന ബന്ധുവിന്റെ വിവാഹം തുടങ്ങിയ സാമൂഹിക ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാനായി യാത്ര തിരഞ്ഞെടുത്തവരും കുറവല്ല. ഏകദേശം 50 ശതമാനം പേരാണ് ഇത്തരം വിരസമായ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ യാത്രയെ ഒരു മാര്‍ഗമായി കണ്ടത്. ചുരുക്കത്തില്‍ പറഞ്ഞാല്‍, 'ഇപ്പോള്‍ വീട്ടില്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടാണ്' എന്നതും ഒരു ട്രാവല്‍ പ്ലാനായി മാറുന്നു.

വീട്ടിലെ ബഹളവും യാത്രയ്ക്ക് മറ്റൊരു പ്രധാന കാരണമാകുന്നുണ്ട്. വീട്ടുജോലിക്കാരി, ഡ്രൈവര്‍ തുടങ്ങിയവര്‍ അവധിക്ക് പോകുമ്പോള്‍ യാത്ര ബുക്ക് ചെയ്തതായി ഏകദേശം 30 ശതമാനം പേര്‍ സമ്മതിച്ചു. 

അതേസമയം, അയല്‍വാസിയുടെ ഡ്രില്ലിംഗ്, വീട്ടിലെ നവീകരണപ്രവര്‍ത്തനങ്ങള്‍, തുടര്‍ച്ചയായ ശബ്ദം തുടങ്ങിയവയില്‍ നിന്ന് രക്ഷപ്പെടാനായി 46 ശതമാനം പേര്‍ യാത്ര തിരഞ്ഞെടുത്തതായും സര്‍വേ വ്യക്തമാക്കുന്നു. അതായത്, വീട്ടില്‍ സമാധാനമില്ലെങ്കില്‍ ഒരു ഹോട്ടല്‍ മുറിയിലേക്കെങ്കിലും പോകാം' എന്ന സമീപനവും പുതിയ ട്രാവല്‍ സംസ്‌കാരത്തിന്റെ ഭാഗമാകുകയാണ്.

ഇതിനൊപ്പം യാത്രയ്ക്ക് പിന്നില്‍ ശക്തമായ വൈകാരിക കാരണങ്ങളും ഉണ്ട്. ഹൃദയഭംഗത്തിന് ശേഷം മനസ്സുമാറ്റാന്‍ യാത്ര പോകുന്നതും, ജീവിതത്തിലെ ഒരു മോശം ഘട്ടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പുതിയൊരു ഇടം തേടുന്നതും, സ്വന്തം ജീവിതത്തെ മറ്റൊരു കോണില്‍ നിന്ന് കാണാനായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുമെല്ലാം ഇപ്പോള്‍ സാധാരണമാണ്. 

സിനിമകളും പോപ് കള്‍ച്ചറും ഈ ആശയത്തെ കൂടുതല്‍ ജനപ്രിയമാക്കിയിട്ടുണ്ട്. പുതിയൊരു സ്ഥലത്ത് പോയി സ്വയം കണ്ടെത്തുന്ന കഥാപാത്രങ്ങളുടെ കഥകള്‍ പോലെ, യഥാര്‍ത്ഥ ജീവിതത്തിലും യാത്രയെ പലരും ഒരു തരത്തിലുള്ള മാനസിക റീസെറ്റ് ബട്ടണായി കാണുന്നു.

ചെറിയ വിജയങ്ങള്‍ ആഘോഷിക്കുന്ന 'മൈക്രോവിന്‍ ട്രാവല്‍' ആണ് മറ്റൊരു ശ്രദ്ധേയമായ ട്രെന്‍ഡ്. ഒരു വലിയ നേട്ടം കൈവരിച്ചാല്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന പഴയ ധാരണയ്ക്ക് പകരം, ഒരു ബുദ്ധിമുട്ടേറിയ ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയതും, ഫിറ്റ്‌നസ് ലക്ഷ്യം നേടിയതും, ജോലിയില്‍ ഒരു ചെറിയ നേട്ടം കൈവരിച്ചതുമൊക്കെ ആഘോഷിക്കാന്‍ യാത്ര തിരഞ്ഞെടുക്കുന്നവരാണ് പുതിയ തലമുറ. 

സര്‍വേയില്‍ 61 ശതമാനം പേര്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കാനാണ് യാത്ര ബുക്ക് ചെയ്തതെന്ന് വ്യക്തമാക്കി. അതായത്, വലിയ കാര്യം സംഭവിച്ചാല്‍ യാത്ര എന്നതില്‍ നിന്ന് നല്ലതായി തോന്നിയാല്‍ യാത്ര എന്നതിലേക്കാണ് മാറ്റം.

കാലാവസ്ഥയും യാത്രാ തീരുമാനങ്ങളില്‍ നിര്‍ണായകമാകുന്നു. സ്വന്തം നഗരത്തിലെ ചൂടും മഴയും മടുപ്പിച്ചാല്‍ കുറച്ച് ദിവസത്തേക്ക് സുഖകരമായ കാലാവസ്ഥയുള്ള മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ പലരും തയ്യാറാണ്. 

സര്‍വേയില്‍ ഏകദേശം 57 ശതമാനം പേര്‍ അന്തരീക്ഷവും കാലാവസ്ഥയും ആസ്വദിക്കാനാണ് യാത്ര തിരഞ്ഞെടുത്തത്. ഇതിനൊപ്പം യാത്ര കഴിഞ്ഞുള്ള വിഷാദം മാറ്റാന്‍ യാത്ര ചെയ്യുന്നവരും ഉണ്ട്. ഏകദേശം 20 ശതമാനം പേര്‍ യാത്രയ്ക്ക് ശേഷമുള്ള 'പോസ്റ്റ്-ട്രിപ്പ് ബ്ലൂസ്' മറികടക്കാനായി വീണ്ടും ഒരു യാത്ര പ്ലാന്‍ ചെയ്തതായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു.


ശമ്പളദിനവും ഇപ്പോള്‍ ഒരു ട്രാവല്‍ ട്രിഗറാണ്. പണം അക്കൗണ്ടിലെത്തിയാല്‍ ഒരു ചെറിയ യാത്ര പ്ലാന്‍ ചെയ്യുന്നത് പുതിയകാല യാത്രക്കാരില്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ്. സര്‍വേയില്‍ 16 ശതമാനം പേര്‍ ശമ്പളദിനം വന്നതിനെ തുടര്‍ന്ന് യാത്ര ബുക്ക് ചെയ്തതായി വ്യക്തമാക്കി. 

ഇതോടെ യാത്ര ഒരു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വലിയ ചെലവായി മാത്രം കാണാതെ, ജീവിതശൈലിയുടെ സ്ഥിരം ഭാഗമായാണ് പലരും കാണുന്നതെന്ന് വ്യക്തമാകുന്നു. ജോലി, വരുമാനം, ചെറിയ ആഘോഷങ്ങള്‍ എന്നിവയ്ക്കിടയില്‍ ഇടയ്ക്കിടെ ഒരു യാത്ര കണ്ടെത്തുകയാണ് പുതിയ ട്രാവല്‍ സംസ്‌കാരം.

Tags

Share this story

From Around the Web