കൂടുതൽ വൈദ്യുതിയെത്തി; രാത്രികാല നിയന്ത്രണം ഒഴിവാക്കിയേക്കും; ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അധികമായി ആയിരത്തിലേറെ മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാല്‍ സംസ്ഥാനത്ത് ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല.
ഇന്നും വൈദ്യുതി ലഭിച്ചാല്‍ രാത്രികാല നിയന്ത്രണം ഒഴിവാക്കും.
വില്‍ക്കാന്‍ വേണ്ടത്ര വൈദ്യുതിയുള്ള സംസ്ഥാനങ്ങളിലെ ഉല്‍പാദനം മെച്ചപ്പെട്ടതും ഉപഭോഗം കുറഞ്ഞതുമാണ് കേരളത്തിന് സഹായമായതെന്ന് കെഎസ്ഇബി വിലയിരുത്തുന്നു.
കെഎസ്ഇബി ഡയറക്ടർമാർ വൈദ്യുതി സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിലെത്തി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം.
അതിനായി ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് ഇന്ന് യാത്രതിരിക്കും.
കൂടിയ വിലയില്‍ വൈദ്യുതി വാങ്ങുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ സഹായം തേടി കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നുമുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കാം.
തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.