ദാരിദ്യം, അനീതിയും മൗലികാവകാശ നിഷേധവുമാണെന്ന് മോണ്‍സിഞ്ഞോര്‍ ഫൊര്‍മീക്ക

 
POVERTY

വത്തിക്കാന്‍സിറ്റി:ദാരിദ്ര്യം, അവികസനം, സംഘര്‍ഷങ്ങള്‍ എന്നിവ പരസ്പരം ആളിക്കത്തിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷിതത്വത്തിനും ഗൗരവതരമായ വിഘാതവും ആണെന്ന് മോണ്‍സിഞ്ഞോര്‍ മാര്‍ക്കൊ ഫൊര്‍മീക്ക.

രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംസ്ഥാന കാര്യാലയ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളില്‍, ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ദാരിദ്യം, അവികസനം, സംഘര്‍ഷങ്ങള്‍ എന്നിവയെ അധികരിച്ച് ജൂണ്‍ 23-ന്  സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയിലാണ് ഇതു ചൂണ്ടിക്കാട്ടിയത്.

ദാരിദ്ര്യത്തിനുള്ള കാരണങ്ങള്‍ പലപ്പോഴും അനീതി, പുറന്തള്ളല്‍, മൗലികാവകാശങ്ങളുടെ നിഷേധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നത് അതിന്റെ എല്ലാരൂപങ്ങളിലും മാനങ്ങളിലും ആഗോള വെല്ലുവിളിയും സുസ്ഥിര വികസനത്തിന് അനിവാര്യ വ്യവസ്ഥയുമാണെന്ന് മോണ്‍സിഞ്ഞോര്‍ ഫൊര്‍മീക്ക പറഞ്ഞു.

''സമാധാനത്തിന്റെ പുതിയ പേരാണ് വികസനം'' എന്ന വിശുദ്ധ പോള്‍ ആറാമന്റെ വാക്കുകള്‍ അനുസ്മരിച്ചു. ഈ വീക്ഷണം നമ്മെ സമാധാനമെന്നത് കേവലം യുദ്ധത്തിന്റെ അഭാവം അല്ലെന്നും മാനവ സാഹോദര്യവും സഹകരണവും എല്ലാവരും പങ്കുചേരുന്ന ക്ഷേമവും പരിപോഷിപ്പിക്കലാണെന്നും ഓര്‍മ്മിപ്പിക്കുന്നുവെന്നുംവിശദീകരിച്ചു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വികസന മേഖലകളിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള ഗണ്യമായ വിഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സൈനിക ചെലവുകള്‍ക്കായി വഴിതിരിച്ചുവിടുന്ന പ്രവണതയെക്കുറിച്ചും ആശങ്കപ്രകടിപ്പിച്ചു.

പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനും അവികസിതപ്രദേശങ്ങളുടെ വികസനത്തിനുമായി ഒരു ആഗോള നാണ്യനിധി,  ആയുധങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന തുകയില്‍ നിന്ന് ഭാഗികമായി പിടിച്ച് രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പരിശുദ്ധസിംഹാസനം നവീകരിക്കുന്നുവെന്ന് പറഞ്ഞ മോണ്‍സിഞ്ഞോര്‍ ഫൊര്‍മീക്ക ശാശ്വത സമാധാനത്തിന് സമഗ്രമായ മാനവവികസന പ്രതിബദ്ധത ആവശ്യമാണെന്ന പരിശുദ്ധസിംഹാസനത്തിന്റെ ബോധ്യം എടുത്തുകാട്ടുകയും ചെയ്തു.

Tags

Share this story

From Around the Web