മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി

 
Pottakkalaa

മയിൻസ്: എഡി 304ൽ സ്ഥാപിതമായ മയിൻസ് രൂപതയുടെ ഏഴാമത്തെ സഹായമെത്രാനായി കർമലീത്ത സന്യാസ സമൂഹാംഗവും കോതമംഗലം രൂപതാംഗവുമായ മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി. മയിൻസ് ബിഷപ്പ് ഡോ. പീറ്റർ കോൾഗ്രാഫ് അഭിഷേകകർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. ഫ്രൈബുർഗ് ആർച്ച് ബിഷപ്പ് ഡോ. സ്റ്റെഫാൻ ബുർഗർ, ബ്രസീലിലെ ഇതൈറ്റുബ രൂപതാ ബിഷപ്പ് ഡോ. വിൽമർ സാൻറ്റിൻ ഒ.കാം എന്നിവർ സഹകാർമികരായിരുന്നു.

ചടങ്ങിൽ 14 ബിഷപ്പുമാർ പങ്കെടുത്തു. കേരളത്തിൽനിന്നു കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, യൂറോപ്പിലെ സീറോമലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, കർമലീത്ത മാതൃസഭ ജനറാൾ സ്പെയിൻകാരനായ ഫാ. ദെസിദേരിയോ ഗാർസിയ, കേരളത്തിൽനിന്നുള്ള ജനറൽ കൗൺസിലർ ഫാ. റോബർട്ട് പുതുശേരി, ജർമൻ പ്രോവിൻഷ്യൽ ഫാ. പീറ്റർ ഷ്രോഡർ, സെൻ്റ് തോമസ് പ്രൊവിൻസ് ഇന്ത്യ പ്രോവിൻഷ്യൽ ഫാ. തങ്കച്ചൻ പോൾ ഞാളിയത്ത് എന്നിവരും കർമലീത്ത സന്യാസസമൂഹാംഗങ്ങളും സിസ്റ്റേഴ്സും ജർമനിയിൽ സേവനം ചെയ്യുന്ന മലയാളി വൈദികരും സന്യസ്‌തരും പങ്കെടുത്തു.

താൻ ഇവിടെ നിൽക്കുന്നത് പരിമിതികളോടും ബലഹീനതകളോടുംകൂടിയാണെന്നും മനുഷ്യരുടെ കണ്ണിൽ പരിപൂർണ രല്ലാത്തവരെയും ദൈവം പലപ്പോഴും തെരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണെന്നും മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ നന്ദി പ്രസംഗത്തിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികളും രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രതിനിധികളും ബിഷപ്പ് ജോഷി ജോർജിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. 22 വർഷമായി ജർമനിയിൽ ശുശ്രൂഷ ചെയ്യുന്ന മോൺ. ജോഷി ജോർജ് പൊട്ടയ്ക്കലിനെ 2025 നവംബർ 26നാണ് ലെയോ പതിനാലാമൻ മാർപാപ്പ മയിൻസിലെ സഹായമെത്രാനായി നിയമിച്ചത്.

Tags

Share this story

From Around the Web