അഗ്നിരഥത്തിൽ എരിഞ്ഞവരുടെ മായാത്ത ഓർമ്മകളുമായി ജീസസ് യൂത്ത് ; പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന്റെ സ്മരണാസംഗമം 14 ന്

 
agniratham

കോഴിക്കോട്:  മലപ്പുറം പൂക്കിപ്പറമ്പിൽ 2001 മാർച്ച് 11-ന്  ബസ് അപകടത്തിൽ ജീവൻ പൊലിഞ്ഞ അഞ്ച് യുവ മിഷനറിമാരുടെ ഓർമ്മ പുതുക്കുകയാണ്  ജീസസ് യൂത്ത് കോഴിക്കോട് സോൺ.  ‘സോൾ ഫിഷേഴ്സ്’ (Soul Fishers) എന്ന പേരിലാണ് ഈ സിൽവർ ജൂബിലി വാർഷികം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്മരണാ സംഗമവും “അഗ്നിരഥത്തിൽ എരിഞ്ഞവർ” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനവും  14 ന്  നടക്കും. പ്രമുഖ എഴുത്തുകാരൻ ജേക്കബ് കൊച്ചേരി രചിച്ച്, ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്.

ചെമ്പനോട  സെന്റ് ജോസഫ്സ് ദേവാലയത്തിൽ രാവിലെ 9:15 ന് വിശുദ്ധ കുർബാനയും ഒപ്പീസും മിഷനറിമാരുടെ സ്മരണയ്ക്കായി പ്രത്യേക പ്രാർത്ഥനകളും ബലിയർപ്പണവും നടക്കും. ഉച്ചകഴിഞ്ഞ് കൂരാച്ചുണ്ട്
സെന്റ് തോമസ് ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും നടക്കും. KCBC ഡെപ്യൂട്ടി സെക്രട്ടറി
ഫാ. തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും.  ജീസസ് യൂത്ത് ഇന്ത്യ കോർഡിനേറ്റർ ബാപ്റ്റിസ്റ്റ് സണ്ണി ഗുഡിനോ ആദ്യപ്രതി ഏറ്റുവാങ്ങും. ചടങ്ങിൽ കെയറോസ് സ്റ്റുഡിയോ തയ്യാറാക്കിയ ലഘു വീഡിയോയും പുറത്തിറക്കും.

2001 മാർച്ച് 11-നാണ് നിറയെ യാത്രക്കാരുമായി ഗുരുവായൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസ് മലപ്പുറം പൂക്കിപ്പറമ്പിൽ വെച്ച് കാറിലിടിച്ച് മറിഞ്ഞ് കത്തിയമർന്നത്. 44 പേർ അപകടത്തിൽ മരിച്ചു. അതിൽ അഞ്ചു പേർ താമരശ്ശേരി രൂപതയിലെ ജീസസ് യൂത്ത് പ്രവർത്തകരായിരുന്നു. ഇടുക്കി രാജപുരം ഇടവകയിൽ പത്തു ദിവസത്തെ മിഷൻ ഔട്ട് റീച്ച് പ്രവർത്തനങ്ങൾക്കുശേഷം തിരിച്ചു വരുകയായിരുന്ന റോയി ചുവപ്പുങ്കൽ ( കൂരാച്ചുണ്ട്), രജനി കാവിൽപുരയിടം, ടിജി കറുത്തപാറയ്ക്കൽ, ബിന്ദു വഴിക്കടവത്ത്, റീന പാലറ (നാലുപേരും ചെമ്പനോട സ്വദേശികൾ) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

 അപകടത്തിൽ മരിച്ച സഹപ്രവർത്തകരുടെ ഓർമ്മയ്ക്കായി ആറു വീടുകൾ  നേരത്തെ ജീസസ് യൂത്ത് നിർമ്മിച്ചിരുന്നു. വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി കൂടത്തായിയിൽ നിർമ്മിച്ച നാല് വീടുകളുടെ വെഞ്ചരിപ്പ് കർമ്മം ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് നിർവ്വഹിച്ചത്. കൂരാച്ചുണ്ടിലും താമരശ്ശേരിയിലുമാണ് മറ്റു രണ്ടു വീടുകൾ നിർമ്മിച്ചത്. പൂക്കിപ്പറമ്പ് അപകടം നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. അന്ന് മരണപ്പെട്ട സഹോദരങ്ങൾ നമുക്കായി സ്വർഗ്ഗത്തിൽ മധ്യസ്ഥം വഹിക്കുന്നുണ്ടെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീസസ് യൂത്ത് പ്രവർത്തകർ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെച്ചാണ് വീട് നിർമ്മാണത്തിനായുള്ള തുക സമാഹരിച്ചത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീസസ് യൂത്ത് അംഗങ്ങൾ 25-ാം വർഷത്തിലെ ഈ  സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു

Tags

Share this story

From Around the Web