മെക്‌സിക്കോയില്‍ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 
mexico



മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചില്‍പാന്‍സിംഗോ-ചിലപ രൂപതാംഗമായ ഫാ. ബെര്‍ട്ടോള്‍ഡോ പാന്റലിയോണിനിന്റെ മൃതദേഹമാണ് ഇക്കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഒക്ടോബര്‍ 4 ശനിയാഴ്ച ഗുറേറോ സംസ്ഥാനത്ത് നിന്നാണ് വൈദികനെ കാണാതായത്. വൈദികന്റെ തിരോധാനത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയായിരിന്നു. രാജ്യത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മെസ്‌കാല പട്ടണത്തിലെ ഇടവക വികാരയായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് ഫാ. പാന്റലിയോണിന്റെ അകാല മരണം.

മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ചില്‍പാന്‍സിംഗോ-ചിലപ ബിഷപ്പ് ജോസ് ഡി ജെസസ് ഗോണ്‍സാലസ് ആവശ്യപ്പെട്ടു. രൂപത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗുറേറോ സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. മെത്രാന്‍ എന്ന നിലയിലും, മുഴുവന്‍ രൂപത സമൂഹത്തിനും വേണ്ടിയും, ഈ പ്രവൃത്തികളില്‍ നേരിട്ട് ഉള്‍പ്പെട്ടവരോട് ക്ഷമിക്കുകയാണെന്നും നീതി നടപ്പാക്കാന്‍ ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.

ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് മെക്‌സിക്കോയിലാണ്. കഴിഞ്ഞ ജൂലൈയില്‍ ടബാസ്‌കോ രൂപതാംഗമായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരെസ് എന്ന വൈദികന്‍ രോഗിയായ ഇടവകാംഗത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ വെടിയേറ്റിരിന്നു. വൈദികര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന കാത്തലിക് മള്‍ട്ടിമീഡിയ സെന്ററിന്റെ കണക്കുകള്‍ പ്രകാരം 1990 മുതല്‍ ഇതുവരെ രാജ്യത്തു ഒരു കര്‍ദ്ദിനാളും ഏകദേശം 60 വൈദികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2018 മുതല്‍ മാത്രം 12 വൈദികരാണ് രാജ്യത്തു ദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചയില്‍ ശരാശരി 26 പള്ളികള്‍ ആക്രമിക്കപ്പെടുന്നതായും സെന്റര്‍ വ്യക്തമാക്കിയിരിന്നു.

Tags

Share this story

From Around the Web