ഒഡീഷയില്‍ അക്രമികള്‍ പള്ളി അടച്ചുപൂട്ടി; വിശ്വാസികള്‍ അയല്‍ഗ്രാമത്തില്‍ അഭയം തേടി

 
 cross-2

ഭുവനേശ്വര്‍: കിഴക്കന്‍ ഒഡീഷയില്‍ ദുഃഖവെള്ളിയാഴ്ച ഒരു സംഘം അക്രമികള്‍ ദേവാലയത്തിലെ ശുശ്രൂഷ തടസപ്പെടുത്തി പള്ളി ബലമായി അടച്ചുപൂട്ടി. ഇതേതുടര്‍ന്ന്  പ്രാണരക്ഷാര്‍ത്ഥം ഏഴ് കുടുംബ ങ്ങളിലെ മുപ്പതോളം പേര്‍ അയല്‍ഗ്രാമത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. നൂറിലധികം വരുന്ന അക്രമി സംഘം വടികളുമായിട്ടാണ് പള്ളിയില്‍ അതിക്രമിച്ചു കയറിയത്.

ഗോത്രവര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള കിയോഞ്ജര്‍ ജില്ലയിലെ മോത്തിലോച്ച-സിംഗ്ബഹാലി ഗ്രാമത്തി ലാണ് സംഭവം നടന്നത്. പള്ളി പൂട്ടിയ അക്രമികള്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഗ്രാമത്തില്‍ ജീവിക്കണമെങ്കില്‍ ഹൈന്ദവ മതത്തിലേക്ക് മടങ്ങണമെന്ന് അക്രമികള്‍ ഭീഷണിമുഴക്കി. സനാതന ധര്‍മ്മവും ആദിവാസി സംസ്‌കാരവും നശിപ്പിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്നും ഗ്രാമത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമായിട്ടാണ് അക്രമികള്‍ തങ്ങളുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.

പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. പുറമെനിന്ന് എത്തിയ ചില രാഷ്ട്രീയ നേതാക്കളാണ് ഗ്രാമവാസികളെ ക്രൈസ്തവര്‍ക്കെതിരെ തിരിച്ച തെന്ന ആരോപണവും ഉയരുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൈസ്തവ പീഡനമായ കാണ്ടമാല്‍ കലാപം നടന്നത് ഒഡീഷയിലാണ്.

Tags

Share this story

From Around the Web