ബന്ദികളായ സെമിനാരിക്കാരെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍

 
Nigeria

നൈജീരിയ: നൈജീരിയയിലെ എദോ സംസ്ഥാനത്തെ ഇവ്ഹ്യാനോക്‌പൊടിയിലുള്ള  അമലോത്ഭവനാഥാ മൈനര്‍ സെമിനാരിയില്‍നിന്ന് കഴിഞ്ഞ ദിവസം ഒരു സായുധ അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരിക്കാരെ വിട്ടയക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍ തങ്ങളുമായി ബന്ധപ്പെട്ടുവെന്ന് ഔചി  രൂപതാ മെത്രാന്‍ ബിഷപ് ഗബ്രിയേല്‍ ഗിയാക്കോമോ ദുനിയ അറിയിച്ചതായി ഫീദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വൈദികവിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അക്രമിസംഘത്തിന്റെ കയ്യിലാണെന്നും കഴിഞ്ഞ ദിവസം അക്രമിസംഘം മോചനദ്രവ്യത്തിനായി രൂപതയുമായി ബന്ധപ്പെട്ടുവെന്നുംഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്നുമാണ് ബിഷപ് ദുനിയ ഫീദെസിനോട് പറഞ്ഞത്.

സംസ്ഥാനസര്‍ക്കാരും, പ്രാദേശികസുരക്ഷാസംഘങ്ങളും അക്രമികളെ കണ്ടെത്താനും സെമിനാരിക്കാരെ സ്വാതന്ത്രരാക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എന്നാല്‍ ഇതുവരെ ഇതിന് സാധിച്ചിട്ടില്ലെന്നും വിശദീകരിച്ചു അറിയിച്ച രൂപതാദ്ധ്യക്ഷന്‍, സെമിനാരിക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നാണ് വ്യക്തമാകുന്നതെന്ന് അറിയിച്ചു. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

സെമിനാരിയിലുണ്ടായിരുന്ന മറ്റു വൈദികര്‍ത്ഥികളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ അധ്യയനവര്‍ഷാവസാന പരീക്ഷകള്‍ നടന്നുവരികയാണെന്നും ബിഷപ് ദുനിയ അറിയിച്ചു.

2024 ഒക്ടോബര്‍ 27-നും ഇവ്ഹ്യാനോക്‌പൊടിയിലുള്ള ഈ സെമിനാരിക്ക് നേരെ അക്രമിസംഘങ്ങള്‍ ആക്രമണം നടത്തിയിരുന്നു. അന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോകാനൊരുങ്ങിയ രണ്ടു സെമിനാരിക്കാര്‍ക്ക് പകരമായി, സെമിനാരി റെക്ടര്‍ ഫാ. തോമസ് ഒയോടെ അക്രമികള്‍ക്ക് സ്വയം കീഴടങ്ങുകയും, പതിനൊന്ന് ദിവസങ്ങള്‍ ബന്ദിയായി കഴിഞ്ഞ ശേഷം സ്വാതന്ത്രനാക്കപ്പെടുകയും ചെയ്തിരുന്നു.

നൈജീരിയയില്‍ മോചനദ്രവ്യം ലക്ഷ്യമാക്കി വൈദികരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത ആശങ്കാജനകമാണെന്നും, ഇത്തരം സംഭവങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കട്ടെയെന്നും 2024 ഫെബ്രുവരി 25-ന് ത്രികാലജപപ്രാര്‍ത്ഥന നയിച്ച വേളയില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞിരുന്നു.

രാജ്യത്ത് ഏതാനും വര്‍ഷങ്ങളായി വൈദികരും സമര്‍പ്പിതരും വൈദികര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 145 വൈദികരാണ് ബന്ദികളാക്കപ്പെട്ടത്. ഇവരില്‍ 11 പേരെ അക്രമികള്‍ കൊല ചെയ്തിരുന്നു.

Tags

Share this story

From Around the Web