നൈജീരിയയിൽ 11 കർഷകരെ കഴുത്തറുത്തു കൊലപ്പെടുത്തി തീവ്രവാദികൾ
നൈജീരിയയിൽ കർഷകർക്ക് നേരെ തീവ്രവാദികൾ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. ജൂൺ 19 ബോർണോ പ്രവിശ്യയിലാണ് സംഭവം നടന്നത്. ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) എന്ന ഭീകരസംഘടനയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബോർണോയിലെ കുവാവു ഗ്രാമത്തിൽ കൃഷിയിടം ഒരുക്കാൻ എത്തിയ ഏഴ് കർഷകരെ ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അന്നുതന്നെ ഇതിന് സമീപമുള്ള ക്രോസ് കൗവ (Kross Kauwa) മേഖലയിൽ വച്ച് നാല് കർഷകരെയും ഭീകരർ വധിച്ചു.
തങ്ങളുടെ രഹസ്യങ്ങൾ സൈന്യത്തിന് ചോർത്തി നൽകുന്നു എന്നാരോപിച്ചാണ് ഭീകരർ കർഷകരെയും പ്രദേശവാസികളെയും ലക്ഷ്യമിടുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ സാംഫരയിലും സമാനമായ ആക്രമണങ്ങളിൽ 17 കർഷകർ കൊല്ലപ്പെട്ടിരുന്നു.
നൈജീരിയയിലെ വടക്കൻ-മധ്യ മേഖലകളിൽ ജിഹാദി ഗ്രൂപ്പുകളും മറ്റ് ചിലരും ചേർന്ന ക്രിമിനൽ സംഘങ്ങൾ കർഷകരിൽ നിന്ന് വൻതോതിൽ നികുതി പിരിക്കാറുണ്ട്. ഈ പണം നൽകാത്തവരെയാണ് ഇവർ ക്രൂരമായി കൊലപ്പെടുത്തുന്നത്.
പലരും ബന്ധുക്കളെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകി സാമ്പത്തികമായി തകർന്നതിനാൽ ഭീകരർ ആവശ്യപ്പെടുന്ന നികുതി നൽകാൻ കഴിയാത്ത അവസ്ഥയിലാണ്.
രാജ്യത്തിന് ആവശ്യമായ ധാന്യങ്ങളുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് വടക്കൻ നൈജീരിയയിലാണ്. നിരന്തരമായ ആക്രമണങ്ങൾ കാരണം കർഷകർ കൃഷിയിടങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യുന്നത് രാജ്യത്ത് പട്ടിണിയും കടുത്ത ഭക്ഷ്യപ്രതിസന്ധിയും ഉണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർഷകർക്ക് അടിയന്തിരമായി സുരക്ഷയൊരുക്കാൻ ഐ.എം.എഫ് നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.