മെസി മാജിക്, ഇരുനൂറാം മത്സരത്തില്‍ ഹാട്രിക്, അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന

 
messi

കാന്‍സാസ് സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന വിജയക്കുതിപ്പ് തുടങ്ങി. കാന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് അര്‍ജന്റീനയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്.

തന്റെ ഇരുനൂറാം രാജ്യാന്തര മത്സരത്തിനിറങ്ങിയ മെസി ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പവും (16 ഗോളുകള്‍) എത്തി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനന്‍ നിര അള്‍ജീരിയന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റില്‍ നിന്നും മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹരമായ ലെഫ്റ്റ് ഫൂട്ടഡ് ഷോട്ടിലൂടെ മെസി ടീമിന്റെ ആദ്യ ഗോള്‍ നേടി.

രണ്ടാം പകുതിയിലും കളി അര്‍ജന്റീനയുടെ നിയന്ത്രണത്തിലായിരുന്നു. 60-ാം മിനിറ്റില്‍ അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി മെസി ടീമിന്റെയും തന്റെയും രണ്ടാം ഗോള്‍ വലയിലാക്കി. തുടര്‍ന്ന് 76-ാം മിനിറ്റില്‍ അള്‍ജീരിയന്‍ ബോക്‌സിനെ കീറിമുറിച്ച മുന്നേറ്റത്തിനൊടുവില്‍ താരം ഹാട്രിക് തികച്ചു. ഈ ലോകകപ്പ് ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കാണിത്.

ഹാട്രിക് തികച്ചതിന് തൊട്ടുപിന്നാലെ മത്സരത്തിന്റെ 79-ാം മിനിറ്റില്‍ കോച്ച് ലയണല്‍ സ്‌കലോണി മെസിയെ പിന്‍വലിച്ച് യുവതാരം നിക്കോ പാസിനെ കളത്തിലിറക്കി. ഇതേ മിനിറ്റില്‍ തന്നെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് പകരം വെറ്ററന്‍ ഡിഫന്‍ഡര്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും കളത്തിലെത്തി. പ്രതിരോധത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടീനസും എമിലിയാനോ മാര്‍ട്ടീനസും കാവല്‍ നിന്നതോടെ അള്‍ജീരിയന്‍ മുന്നേറ്റങ്ങള്‍ക്ക് അര്‍ജന്റീനന്‍ കോട്ട തകര്‍ക്കാനായില്ല. റിയാദ് മഹ്റെസ് ഉള്‍പ്പെടെയുള്ള പ്രമുഖരെ അള്‍ജീരിയ രണ്ടാം പകുതിയില്‍ ഇറക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.

Tags

Share this story

From Around the Web