മാവേലിയും പുലികളുമെത്തി; പിന്നാലെ എംവിഡിയും; ബാങ്കിന്റെ ഓണപ്പരസ്യത്തിന് 7,700 രൂപ പിഴ
കൊച്ചി: അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പ്രദർശിപ്പിച്ച് ഇൻഫോപാർക്ക് റോഡിലൂടെ സഞ്ചരിച്ച ഓണപ്പരസ്യ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. മാവേലിയും പുലിക്കളിക്കാരും ഉൾപ്പെട്ട സംഘം സഞ്ചരിച്ച വാഹനത്തിന് 7,700 രൂപ പിഴ ചുമത്തി.
ബാങ്കിന്റെ പരസ്യം പതിച്ച കാറിലായിരുന്നു മാവേലിയും പുലിക്കളിക്കാരും സഞ്ചരിച്ചിരുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങൾക്ക് മുന്നിലും വാഹനം നിർത്തി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെയും പുലിക്കളിക്കാരെയും പുറത്തിറക്കിയായിരുന്നു പരസ്യപ്രചാരണം. ഇതാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പരിശോധിച്ചപ്പോൾ പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള ആവശ്യമായ അനുമതി നേടിയിട്ടില്ലെന്നും നിയമപ്രകാരമുള്ള ഫീസ് അടച്ചിട്ടില്ലെന്നും കണ്ടെത്തി. തുടർന്ന് വാഹനത്തോടൊപ്പം മാവേലിയെയും പുലിക്കളിക്കാരെയും കളക്ടറേറ്റിലെത്തിച്ചു.
ബാങ്ക് നേരിട്ട് നടത്തിയ പ്രചാരണമല്ലെന്നും കരാറെടുത്തവരാണ് പരിപാടി സംഘടിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി. നിയമാനുസൃത അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം പ്രദർശിപ്പിച്ചതിന് 7,700 രൂപ പിഴ ഈടാക്കിയശേഷം വാഹനം വിട്ടയച്ചു.