ബാങ്കോക്കിലെ ബാറിൽ വൻ തീപിടിത്തം; 27 മരണം, 22 പേർ അതീവ ഗുരുതരാവസ്ഥയിൽ
ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിൽ വൻ തീപിടുത്തം. 27 പേർ മരിച്ചു. 22 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. നഗരത്തിലെ ചാറ്റുചാക് ജില്ലയിലുള്ള നാ ലാഡ് പ്രാവോ എന്ന പബ്ബിലാണ് ഞായറാഴ്ച അർധരാത്രിയോടെ തീപിടുത്തം ഉണ്ടായത്. സംഭവസ്ഥലത്ത് തായ്‌ലൻഡ് പ്രധാനമന്ത്രി നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തി
ബാറിൽ സംഗീതം അവതരിപ്പിച്ചിരുന്ന കലാകാരന്മാരിൽ ഒരാൾ വേദിക്ക് സമീപത്തെ സർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയരുന്നത് കണ്ടിരുന്നു. തുടർന്ന് കെട്ടിടത്തിന് ഉള്ളിലെ വൈദ്യുതി നിലച്ചു. പിന്നീട് വലിയൊരു സ്ഫോടനശബ്ദം കേട്ടതായും അതിന് പിന്നാലെ പുക അതിവേഗം പബ്ബിലാകെ വ്യാപിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അപകടവുമായി ബന്ധപ്പെട്ട് 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ അപകടത്തിൽ അകെ 63 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ 22 പേർ അതീവ ഗുരുതരാവസ്ഥയിലുമാണ് എന്നാണ് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ പറയുന്നത്.