ഹോര്‍മുസ് കടലിടുക്കില്‍ വന്‍ സ്‌ഫോടനം; നാവിക ഖനിയില്‍ ഇടിച്ച് എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചു

 
FORMUSE

ആഗോള എണ്ണ വ്യാപാരത്തിന്റെ സുപ്രധാന ധമനിയായ ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും വലിയ സുരക്ഷാ ഭീഷണിയുയര്‍ത്തി അതീവ ഗൗരവകരമായ അപകടം. 

ഇറാന്‍ നിശ്ചയിച്ച നാവിഗേഷന്‍ റൂട്ടിന് പുറത്തുകൂടി സഞ്ചരിച്ച ഒരു എണ്ണ ടാങ്കര്‍ നാവിക ഖനിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച (ജൂലൈ 26) പൊട്ടിത്തെറിച്ചതായി ഇറാന്റെ അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.

എങ്കിലും ഈ സ്‌ഫോടന സംഭവത്തെക്കുറിച്ച് ഇറാന്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി യാതൊരുവിധ പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല എന്നത് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.


ഹോര്‍മുസ് കടലിടുക്കിലൂടെ അനധികൃതമായി തെക്കന്‍ പാതയിലൂടെ കടന്നുപോകാന്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ ശ്രമിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) കഴിഞ്ഞ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈയൊരു സ്‌ഫോടനം നടന്നിരിക്കുന്നത്. ഐആര്‍ജിസിയുടെ കണക്കനുസരിച്ച്, ഈ റൂട്ടില്‍ സഞ്ചരിച്ച ഒരു ടാങ്കറിലാണ് സ്‌ഫോടകവസ്തു ഇടിച്ച് തീപിടുത്തമുണ്ടായത്. 

തുടര്‍ന്ന് അപകട മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മറ്റ് രണ്ട് ടാങ്കറുകളും തിരിച്ചുപോവുകയായിരുന്നു. ഇറാനിയന്‍ അധികൃതരുമായി യാതൊരുവിധ ഏകോപനവുമില്ലാതെ ഈ ജലപാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് വരും ദിവസങ്ങളിലും ''ഇതേ വിധി നേരിടേണ്ടിവരുമെന്ന്'' ഐആര്‍ജിസി ശക്തമായ ഭാഷയില്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്.

ലോകരാജ്യങ്ങളെ ഞെട്ടിക്കുന്ന ഈ പുതിയ സംഭവവികാസം മിഡില്‍ ഈസ്റ്റിലെ സമുദ്രപാതകളിലെ സംഘര്‍ഷം അതിന്റെ പാരത്രികാവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. എണ്ണ ടാങ്കറുകള്‍ക്കുനേരെ ഉണ്ടായ ഈ ആക്രമണവും മുന്നറിയിപ്പുകളും ആഗോള വിപണിയില്‍ വലിയ ചലനങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web