'വിവാഹിതയായിട്ട് 48 ദിവസം'; ഭാര്യയുടെ ചലനങ്ങള്‍ അറിയാന്‍ ചുറ്റും സിസി ടിവി; മനംമടുത്ത് 26കാരി ജീവനൊടുക്കി; ഡോക്ടര്‍ അറസ്റ്റില്‍

 
vaishaka

മുംബൈ: വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങള്‍ക്ക് ശേഷം ഡോക്ടറായ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനത്തെ തുടര്‍ന്ന് 26കാരി ജീവനൊടുക്കി. കഴിഞ്ഞ ഏപ്രില്‍ മുപ്പതിനായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുന്‍പ് ഇരു കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും എന്നാല്‍ കല്യാണം കഴിഞ്ഞയുടന്‍ കാര്യങ്ങള്‍ മാറിയെന്നും യുവതിയുടെ കുടുംബം പറയുന്നു.

വിവാഹ ചടങ്ങുകളില്‍ തങ്ങള്‍ പ്രതീക്ഷിച്ചത്രയും സമ്മാനങ്ങളോ ബഹുമാനമോ ലഭിച്ചില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡനം ആരംഭിക്കുകയായിരുന്നുവെന്ന് വിശാഖയുടെ കുടുംബം പറഞ്ഞു.

വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വര്‍ണവും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ വിശാഖയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് നിതിന്‍ തില്‍ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സ്വകാര്യത പൂര്‍ണമായും തകര്‍ത്ത് വീടിനകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷിച്ചായിരുന്നു പീഡനമെന്ന് കുടുംബം ആരോപിക്കുന്നു. ആരോടെങ്കിലും സംസാരിച്ചാല്‍ പോലും വീട്ടിലെത്തുമ്പോള്‍ വിശാഖയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് അയല്‍ക്കാരിയായ സ്ത്രീയോട് സംസാരിച്ചതിനും വിശാഖയ്ക്ക് ക്രൂരമായ മര്‍ദനമേറ്റു. ഈ ക്രൂരതകള്‍ സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തിനു തൊട്ടുമുന്‍പ് താന്‍ അനുഭവിക്കുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് വിശാഖ അമ്മയോട് പറഞ്ഞിരുന്നു. മകളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുക്കുന്നതിനിടെയാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍ത്താവ് നിതിന്‍ തില്‍ക്കര്‍, അമ്മ ഛായ, സഹോദരന്‍ നിനാദ് എന്നിവര്‍ക്കെതിരെ മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അംബര്‍നാഥിലെ ശിവാജിനഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിതിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഒളിവില്‍ പോയ മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Tags

Share this story

From Around the Web