മാര്‍ച്ച് 6-ന് സീറോമലബാര്‍സഭയില്‍ പശ്ചിമേഷ്യയ്ക്കുവേണ്ടിയുള്ള  പ്രാര്‍ഥനാദിനം

 
Iran

എറണാകുളം: പശ്ചിമേഷ്യയില്‍ ആരംഭിച്ച യുദ്ധം അതീവ ഗുരുതരമായി തുടരുകയും വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിച്ചുകൊണ്ടിരിക്കുകയുംചെയ്യുന്ന  സാഹചര്യത്തില്‍ യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവര്‍ക്കും പ്രാര്‍ഥനാപുര്‍ണമായ പിന്തുണയുമായി  സീറോമലബാര്‍സഭ.


 ക്ലേശകരമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഗള്‍ഫുനാടുകളിലെ സഹോദരങ്ങള്‍ക്കുവേണ്ടി മാര്‍ച്ച്  ആറാം തിയതി വെള്ളിയാഴ്ച സീറോമലബാര്‍സഭയില്‍ പ്രത്യേക പ്രാര്‍ഥനാദിനമായി ആചരിക്കാന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.

യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തിരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുവേണ്ടിയും പ്രാര്‍ഥിക്കുവാന്‍ മാര്‍ തട്ടില്‍ വിശ്വാസികളെ ക്ഷണിച്ചു.

ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നതെന്നും തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാവുകയുള്ളൂവെന്നുമുള്ള ലിയോ പാപ്പയുടെ വാക്കുകള്‍ ആര്‍ച്ചുബിഷപ് ഓര്‍മിപ്പിച്ചു. 

പരിഹരിക്കാനാവാത്ത വിധം തകര്‍ച്ചയുണ്ടാകുന്നതിന് മുന്‍പ്ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന പാപ്പായുടെ ആഹ്വാനം രാഷ്ട്രനേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കുവാനും  മേജര്‍ ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web