മനുഷ്യരാശി നിലവിളിക്കുന്നു. സമാധാനത്തിന് അവസരം നല്‍കൂവെന്ന് ലിയോ 14-ാം മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനുള്ള ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 'മനുഷ്യരാശി നിലവിളിക്കുകയും സമാധാനത്തിനായി കേഴുകയും ചെയ്യുന്ന'തായി പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ത്രികാല ജപത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍, യുദ്ധത്തിന്റെ തീവ്രതയില്‍ മറന്നുപോകുന്ന നിസഹായരായ മനുഷ്യരെ പാപ്പ സ്മരിച്ചു.
'ആയുധങ്ങളുടെ കനത്ത ശബ്ദവും അക്രമത്തിന്റെ മുറവിളിയും മനുഷ്യരാശിയുടെ നിലവിളിയെ മുക്കിക്കളയരുത്' എന്ന് പാപ്പ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെയിടയില്‍ ജീവനു വേണ്ടി നിലവിളിക്കുന്ന ജനതയുടെ ദുരിതങ്ങള്‍ അനായാസം അവഗണിക്കപ്പെടാനിടയുണ്ടെന്ന് പാപ്പ മുന്നറിയിപ്പു നല്‍കി.
'യുദ്ധം പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല; മറിച്ച്, തലമുറകളോളം നീളുന്ന മുറിവുകള്‍ മാത്രമേ നല്‍കുകയുള്ളൂ,' എന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. 'ഒരു അമ്മയുടെ ദുഃഖം, ഒരു കുട്ടിയുടെ ഭയം, കൊള്ള ചെയ്യപ്പെടുന്ന ഒരു തലമുറയുടെ ഭാവി' ഇതെല്ലാം ഒരു സായുധ വിജയത്തില്‍ മാഞ്ഞുപോകുന്നില്ലെന്ന് പാപ്പ വേദനയോടെ കൂട്ടിച്ചേര്‍ത്തു.
സംഭാഷണത്തിലൂടെയും സ്നേഹത്തിലൂടെയുമാകണം രാജ്യങ്ങള്‍ ഭാവി കെട്ടിപ്പടുക്കേണ്ടത്. പ്രശ്നപരിഹാരത്തിനായി അനുരഞ്ജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് പാപ്പ ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.