ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

 

കൊച്ചി: ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എം.എല്‍.എ. മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പരാതിക്കാരനായ ദിനേശ് മേനോന്‍ ആണ് ഹര്‍ജി നല്‍കിയത്.

മാണി സി. കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ലെന്ന് പരാതിക്കാരൻ ഹൈക്കോടതിയില്‍ വാദിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്‍റെ പരാതിയിലടക്കം നാല് കേസുകളില്‍ മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി മാണി സി. കാപ്പന് നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്.

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയുണ്ടെങ്കില്‍ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കാപ്പനെ മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം. 

സെപ്റ്റംബര്‍ ഒന്നു മുതല്‍ മാണി സി. കാപ്പന്‍ അയോഗ്യനാണെന്ന് പ്രഖ്യാപിക്കണം. പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി. കാപ്പന്‍റെ എംഎല്‍എ ആനുകൂല്യങ്ങള്‍ തടയണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.

Tags

Share this story

From Around the Web