മലയാളി വ്‌ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമയ്ക്ക് താലിബാന്റെ അറസ്റ്റ് ഭീഷണി:സ്ത്രീകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലെന്ന നിയമം ചൂണ്ടിക്കാട്ടി തടഞ്ഞുവെച്ചതായി വെളിപ്പെടുത്തല്‍

 
arunima

കൊച്ചി: ഒറ്റയ്ക്ക് യാത്ര ചെയ്‌തെന്ന കാരണത്താല്‍ അഫ്ഗാനിസ്ഥാനിലെ ബാമിയാനില്‍ വച്ച് പ്രാദേശിക താലിബാന്‍ ഭരണകൂടം തടഞ്ഞുവെച്ച് അറസ്റ്റ് ഭീഷണി മുഴക്കിയതായി കേരളത്തില്‍ നിന്നുള്ള പ്രമുഖ യാത്രാ വ്‌ലോഗര്‍ 'ബാക്ക്പാക്കര്‍ അരുണിമ'. 

പുരുഷന്മാരായ കൂട്ടാളികളോ ഗൈഡോ ഇല്ലാതെ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്ന രാജ്യത്തെ നിയമം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ തനിക്ക് നേരെ അതിക്രമവും അറസ്റ്റ് ഭീഷണിയും ഉയര്‍ത്തിയതെന്ന് അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

നേരത്തെ ജലാലാബാദിലും തനിക്ക് യാത്രാ അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

ഓഗസ്റ്റ് 27 മുതല്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഇവര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ബാമിയാനില്‍ എത്തിയപ്പോഴാണ് പാസ്പോര്‍ട്ടും വിസയും പരിശോധിച്ച ശേഷം അധികൃതര്‍ തടഞ്ഞുവെച്ചത്.

ഭയന്നുപോയ താന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വഴിയാണ് അധികൃതരുമായി സംസാരിച്ചതെന്നും, നേരത്തെ പരിചയപ്പെട്ട ഒരാളുടെ ഇടപെടലിനെ തുടര്‍ന്ന് ഒടുവില്‍ തനിക്ക് യാത്ര തുടരാന്‍ അനുമതി ലഭിച്ചതായും അവര്‍ പറഞ്ഞു. 

ഉസ്‌ബെക്കിസ്ഥാന്‍ അതിര്‍ത്തി ലക്ഷ്യമാക്കി യാത്ര തുടരുന്നതിനിടെ ഇനിയും സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടി വരുമെന്നും, താന്‍ ഒരു സ്ത്രീയായതുകൊണ്ട് മാത്രമാണ് ഇത്രയും വലിയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതെന്നും അരുണിമ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags

Share this story

From Around the Web