മലയോരജനതയുടെ ദുരിതം സർക്കാർ തിരിച്ചറിഞ്ഞത് സ്വാഗതാർഹമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ

 
Adv biju oomen

വന്യജീവികൾ മൂലം ജീവനും, സ്വത്തിനും ഭീഷണി നേരിടുന്ന മലയോരജനതയുടെ ദുരിതം സർക്കാർ തിരിച്ചറിഞ്ഞത് സ്വാഗതാർഹമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. വന്യജീവി സംരക്ഷണ നിയമഭേദഗതിയെ മലയോര ജനത പ്രതീക്ഷയോടെയാണ് കാണുന്നത്. ഭേദഗതി നടപ്പായാൽ ജനത്തെ ആക്രമിക്കുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് മുന്നിൽ തടസങ്ങളില്ലാതാകും. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെയടക്കം ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രിക്കാൻ കഴിയും. മലയോരജനതയുടെ പതിറ്റാണ്ടുകളായുള്ള ഈ ആവശ്യങ്ങൾ മുൻപേ നടപ്പായിരുന്നെങ്കിൽ കുറേയധികം മനുഷ്യജീവനുകളെ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 300 പഞ്ചായത്തുകൾ മനുഷ്യ-മൃഗ സംഘർഷബാധിതമാണ്. ഇതിൽ 30 പഞ്ചായത്തുകൾ തീവ്ര ഹോട്ട്സ്പോട്ടുകളും. 2015 മുതൽ സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തിൽ ആയിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്.

മലയോരജനതയുടെ ജീവിതം എത്രത്തോളം ദുസഹമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ പുതിയ ഭേദഗതി ആശ്വാസകരമാണെന്നും അഡ്വ.ബിജു ഉമ്മൻ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web