മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം: പ്രാര്‍ഥനയ്ക്ക് എത്തുന്നവരില്‍നിന്ന് സമ്മതപത്രം വാങ്ങി പള്ളികള്‍
 

 
CHURCH 1


മുംബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന 'മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം-2026' വെള്ളിയാഴ്ചമുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍വരുന്നതിന് മുന്നോടിയായി തയ്യാറെടുപ്പുമായി മുംബൈ മെട്രോപോളിറ്റന്‍ മേഖലയിലെ പള്ളികള്‍. പ്രാര്‍ഥനായോഗങ്ങളിലേക്ക് അക്രമികള്‍ ഇരച്ചുകയറുന്നതും കള്ളക്കേസുകള്‍ ചുമത്തുന്നതും തടയാന്‍ വിശ്വാസികളില്‍നിന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്ന് വ്യക്തമാക്കുന്ന സമ്മതപത്രങ്ങള്‍ ശേഖരിക്കുകയാണ് പാസ്റ്റര്‍മാര്‍.


പ്രലോഭനങ്ങളോ ഭീഷണിയോ വിവാഹവാഗ്ദാനമോ വഴിയുള്ള മതപരിവര്‍ത്തനം കുറ്റകരമാക്കുന്നതാണ് പുതിയ നിയമം. 

നിയമംവരുന്നതിന് മുന്‍പുതന്നെ മുംബൈ, താനെ, പാല്‍ഘര്‍, മീരാ-ഭയന്ദര്‍, വസായ്-വിരാര്‍ മേഖലകളിലെ പ്രാര്‍ഥനാ ഹാളുകളില്‍ സംഘപരിവാര്‍ സംഘടനകളുടെ അപ്രതീക്ഷിത പരിശോധനകളും അക്രമങ്ങളും നടന്നതാണ് വിശ്വാസികളെ ഇതിന് നിര്‍ബന്ധിതരാക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു


. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഞായറാഴ്ച പ്രാര്‍ഥനകള്‍ തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒന്‍പത് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ ഏഴെണ്ണവും പ്രാര്‍ഥന നടത്തിയവര്‍ക്കെതിരെയായിരുന്നു.

'ഞാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത്; ആരുടെയും ഭീഷണിയോ പ്രലോഭനമോ എനിക്കുമേലില്ല, ' എന്ന് എഴുതിയ ഫോമില്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും സാക്ഷികളുടെ ഒപ്പും ചേര്‍ത്താണ് സമ്മതപത്രം. പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണ്, തങ്ങള്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതല്ലെന്ന് പൊലീസിനും കോടതിക്കും മുന്നില്‍ തെളിയിക്കാനുള്ള ഒരു മുന്‍കരുതല്‍ രേഖയാണിതെന്ന് ഒരു പാസ്റ്റര്‍ പറഞ്ഞു.


സംസ്ഥാനത്ത് മതപരിവര്‍ത്തനത്തിന് കടുത്ത നിയന്ത്രണങ്ങളും ശിക്ഷകളും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. 2026 ജൂലൈ 31-ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച നിയമം ഓഗസ്റ്റ് 28 മുതല്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. ഭീഷണി, തെറ്റിദ്ധരിപ്പിക്കല്‍, ബലപ്രയോഗം, പണവും വസ്തുക്കളും നല്‍കിയുള്ള പ്രലോഭനം, സ്വാധീനംചെലുത്തല്‍, വിവാഹവാഗ്ദാനം എന്നിവ വഴിയുള്ള മതപരിവര്‍ത്തനം ജാമ്യമില്ലാ കുറ്റകൃത്യമാണ്.

മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അത് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ, സ്വന്തം ഇഷ്ടപ്രകാരമാണ് നടന്നതെന്ന് തെളിയിക്കേണ്ട ബാധ്യത പരിവര്‍ത്തനം നടത്തിയ വ്യക്തിക്കോ അതിന് നേതൃത്വം നല്‍കിയ പുരോഹിതര്‍ക്കോ ആയിരിക്കും.

 പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചാല്‍ സാധാരണ കേസുകളേക്കാള്‍ ഉയര്‍ന്ന തടവുശിക്ഷയും പിഴയും ലഭിക്കും.


നിയമം പ്രാബല്യത്തില്‍വരുന്നതിന് മുന്‍പുതന്നെ പൊലീസ് തിടുക്കപ്പെട്ട് കേസെടുത്ത സംഭവങ്ങളും സംസ്ഥാനത്തുണ്ടായി. ഓഗസ്റ്റ് അഞ്ചിനും ഒന്‍പതിനും പുണെ സിറ്റി പൊലീസ് രണ്ട് കേസുകളില്‍ പുതിയ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയിരുന്നു. 

എന്നാല്‍, നിയമം നിലവില്‍വരുന്നത് ഓഗസ്റ്റ് 28-നാണെന്ന് ആഭ്യന്തര വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ, ഈ രണ്ട് കേസുകളില്‍നിന്നും മതപരിവര്‍ത്തന നിരോധന വകുപ്പുകള്‍ പൊലീസ് പിന്നീട് ഒഴിവാക്കി.


ഭരണഘടനയുടെ അനുച്ഛേദം 25 മുതല്‍ 28 വരെ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്രം പുതിയ നിയമത്തിന്റെ മറവില്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് ന്യൂനപക്ഷ കൂട്ടായ്മകള്‍. പള്ളികളിലും പ്രാര്‍ത്ഥനാ ഹാളുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചും എത്തുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിച്ചും സ്വയം പ്രതിരോധം തീര്‍ക്കുകയാണ് വിശ്വാസികള്‍. പള്ളികള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്ന ഇടങ്ങളാണ്. 

സുരക്ഷ മുന്‍നിര്‍ത്തി വിശ്വാസികള്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നും ബോംബെ ആര്‍ച്ച്ഡയോസിസ് വക്താവ് ഫാ. നൈജല്‍ ബാരറ്റ് ചൂണ്ടിക്കാട്ടി.


സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി വിശ്വാസികളില്‍നിന്ന് പൂരിപ്പിച്ചുവാങ്ങുന്ന ഈ സമ്മതപത്രങ്ങള്‍ പള്ളി ഓഫീസുകളില്‍ സൂക്ഷിക്കുമെന്നും സര്‍ക്കാരോ പൊലീസോ ആവശ്യപ്പെട്ടാല്‍ ഹാജരാക്കുമെന്നും വസായില്‍നിന്നുള്ള പാസ്റ്റര്‍ സാം മത്തായി പിടിഐയോട് പറഞ്ഞു. 'യാതൊരു മുന്നറിയിപ്പുമില്ലാതെ വലതുപക്ഷ സംഘങ്ങള്‍ പ്രാര്‍ഥനാമുറികളിലേക്ക് ഇരച്ചുകയറുകയും ആളുകളെ മര്‍ദിക്കുകയും ചെയ്യുകയാണ്. 

ഇതോടെയാണ് പാസ്റ്റര്‍മാരും സമുദായ നേതാക്കളും ചേര്‍ന്ന് ഇതിനൊരു പോംവഴി ആലോചിച്ചത്,'' അദ്ദേഹം കൂട്ടിചേര്‍ത്തു.
മുംബൈ മെട്രോപൊളിറ്റന്‍ റീജിയണില്‍ നാലായിരത്തിലധികം പള്ളികളാണുള്ളത്. ജന്മനാ ക്രിസ്തുമത വിശ്വാസികളല്ലാത്തവരില്‍നിന്ന് മാത്രമാണ് ചില പള്ളികള്‍ ഇത്തരത്തില്‍ സമ്മതപത്രം വാങ്ങുന്നത്. 

എന്നാല്‍, സ്ഥിരമായി പ്രാര്‍ഥനയ്‌ക്കെത്തുന്ന വിശ്വാസികളോട് പോലും ഫോം പൂരിപ്പിച്ചുനല്‍കാന്‍ മറ്റുചില പള്ളികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും സാം മത്തായി വ്യക്തമാക്കി.

Tags

Share this story

From Around the Web