യുവ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളോട് സുവിശേഷാധിഷ്ഠിത സമര്‍പ്പണത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് മാര്‍പാപ്പ
ആധുനിക ലോകം നേരിടുന്ന അക്രമങ്ങള്‍ക്കും സാമൂഹിക വിഭജനങ്ങള്‍ക്കും പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കും പരിഹാരമായി അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിത മാതൃക സ്വീകരിക്കാന്‍ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ഫ്രാന്‍സിസ്‌കന്‍ സന്ന്യാസ സമൂഹത്തിന് നല്‍കിയ പ്രത്യേക സന്ദേശത്തിലാണ്, സുവിശേഷാധിഷ്ഠിതമായ തീവ്രസമര്‍പ്പണത്തിലേക്കും സമാധാന നിര്‍മ്മിതിയിലേക്കും തിരിയാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്.
യുദ്ധങ്ങളും ഭിന്നതകളും ലോകത്തെ ഉലയ്ക്കുന്ന ഈ കാലഘട്ടത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതം പ്രകാശഗോപുരമാണെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. അഞ്ചാം കുരിശുയുദ്ധകാലത്ത് സുല്‍ത്താന്‍ മലിക് അല്‍-കാമിലുമായി വിശുദ്ധ ഫ്രാന്‍സിസ് നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയെ ചൂണ്ടിക്കാട്ടിയ പാപ്പ, വിദ്വേഷത്തിന്റെ മതിലുകള്‍ക്ക് പകരം സംവാദത്തിന്റെയും സൗഹൃദത്തിന്റെയും പാലങ്ങള്‍ പണിയാനാണ് ക്രൈസ്തവര്‍ ശ്രമിക്കേണ്ടതെന്ന് വ്യക്തമാക്കി.
ഉപഭോഗസംസ്‌കാരത്തിലും വ്യക്തികേന്ദ്രീകൃത ചിന്തകളിലും മുഴുകിയിരിക്കുന്ന ആധുനിക സമൂഹത്തിന് ലാളിത്യവും ദരിദ്രരോടുള്ള കരുണയുമാണ് ആവശ്യമെന്ന് സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ സ്വന്തമാക്കുന്നതിലല്ല, മറിച്ച് ആവശ്യങ്ങള്‍ കുറയ്ക്കുന്നതിലാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്ന് മാര്‍പാപ്പ നിരീക്ഷിച്ചു. സഭയും സന്ന്യാസ സമൂഹങ്ങളും സുവിശേഷത്തിന്റെ യഥാര്‍ഥ ചൈതന്യത്തിലേക്ക് മടങ്ങിപ്പോകണമെന്നും ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ചേര്‍ന്നുനില്‍ക്കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.