അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണ്: പാപ്പാ
തന്റെ നിരന്തരമായ സാമീപ്യം വാഗ്ദാനം ചെയ്യുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ വാക്കുകൾ, ഈ ഈസ്റ്റർ കാലഘട്ടത്തിൽ, സുവിശേഷം പ്രഘോഷിക്കുന്നവർക്ക് യേശു നൽകുന്ന ഉറപ്പാണെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ്, പാപ്പാ, അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് സന്ദേശം നൽകിയത്.
മെയ് മാസം നാലാം തീയതി, വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തിയ അവസരത്തിലാണ് പാപ്പാ, അവർ ചെയുന്ന സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ടും, പ്രോത്സാഹനം നൽകിക്കൊണ്ടും സംസാരിച്ചത്. അപ്പസ്തോലന്മാരുടെയും ആദ്യകാല സഭയുടെയും കാര്യത്തിലെന്നപോലെ, ദരിദ്രരെയും ഏറ്റവും ആവശ്യക്കാരെയും പരിപാലിക്കുന്നതിലൂടെ സുവിശേഷത്തിന്റെ പ്രഘോഷണം വ്യക്തിപരവും, സ്ഥാപനപരവുമായ തലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക സ്വാഭാവികമാണെന്നും, എന്നാൽ നിരുത്സാഹപ്പെടാതെ, ഇത്തരത്തിലുള്ള സേവനം ആധികാരിക ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കണമെന്നു പാപ്പാ പറഞ്ഞു.
ഇന്നത്തെ കാലഘട്ടത്തിൽ, ജീവ കാരുണ്യ പ്രവൃത്തികൾ ചെയ്യുമ്പോൾ പ്രകടമാകുന്ന വിവിധ വെല്ലുവിളികളിൽ നിന്ന്, ഈ സംഘടനകളും മുക്തമല്ലെന്നും, എന്നാൽ അത്തരം പ്രതിബന്ധങ്ങളെ നാം അഭിമുഖീകരിക്കുമ്പോഴാണ്, "ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്!" എന്ന യേശുവിന്റെ ശബ്ദം കേൾക്കാൻ നാം പഠിക്കേണ്ടതെന്നും പാപ്പാ പറഞ്ഞു.
നിരാശയുടെയും സംശയത്തിന്റെയും നിമിഷങ്ങളിൽ, ഇന്നും യേശു നമ്മുടെ ചാരത്തേക്ക് കടന്നുവരുന്നുണ്ടെന്നും പാപ്പാ ഓർമ്മപ്പെടുത്തി. കർത്താവിന്റെ കരുണയുടെ ശുശ്രൂഷ ഏറ്റവും താഴ്ന്നവരിലേക്ക് കൊണ്ടുപോകാനുള്ള സംഘടനാ അംഗങ്ങളുടെ സന്നദ്ധതയ്ക്ക് പാപ്പാ കൃതജ്ഞത രേഖപ്പെടുത്തി. അപ്രകാരം, മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും, വ്യക്തികളുടെയും കുടുംബങ്ങളുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കാനും, കഷ്ടപ്പാടുകളും കലഹങ്ങളും ഒഴിവാക്കുവാനും നടത്തുന്ന പരിശ്രമങ്ങളെയും പാപ്പാ അനുസ്മരിച്ചു.
ഈ അർത്ഥത്തിൽ, "നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത്" ശരിയാണെന്നും പാപ്പാ പറഞ്ഞു. അയൽക്കാരനെ ആധികാരികമായി സ് നേഹിക്കുന്നവർ ദൈവവുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും പാപ്പാ അടിവരയിട്ടു. അംഗങ്ങളുടെ ജീവിത സാക്ഷ്യത്തിനും പാപ്പാ നന്ദിയർപ്പിച്ചു. സംഘടനയുടെ ദൗത്യങ്ങൾക്ക് പാപ്പാ ആശംസകളും നേർന്നു.