സന്യാസജീവിതത്തിന്റെ സവിശേഷത ദൈവമുഖാന്വേഷണമാണ്: പാപ്പാ
1807 ല്‍ റോമില്‍, വാഴ്ത്തപ്പെട്ട മരിയ മഗ്ദലേനയാല്‍ സ്ഥാപിക്കപ്പെട്ട സന്യാസസമൂഹമാണ്, വിശുദ്ധ കുര്‍ബാനയുടെ നിത്യാരാധന സഹോദരിമാര്‍ അല്ലെങ്കില്‍ സാക്രമെന്റൈന്‍ സഹോദരിമാര്‍.
ഈ സന്യാസ കുടുംബത്തിലെ അംഗങ്ങള്‍ ആണ് ഹോളി സ്പിരിറ്റ് ഫെഡറേഷന്‍. ഏകദേശം 60 ആശ്രമങ്ങളിലായി ആയിരത്തില്‍ താഴെ അംഗങ്ങളാണ് വിശുദ്ധ കുര്‍ബാനയുടെ നിത്യാരാധന സഹോദരിമാരുടെ സഭയില്‍ ഉള്ളത്. ഹോളി സ്പിരിറ്റ് ഫെഡറേഷന്‍ സ്ഥാപിതമായിട്ട് അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ അംഗങ്ങള്‍ റോമിലേക്ക് തീര്‍ത്ഥാടനം തീര്‍ത്ഥാടന വേളയില്‍ ലിയോ പതിനാലാമന്‍ പാപ്പാ, സന്യാസിനികളെ വത്തിക്കാനില്‍ സ്വീകരിക്കുകയും അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.
ഏവരെയും സ്വീകരിക്കുന്നതില്‍ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ പങ്കുവച്ചു. ഈ സഹോദരിമാരുടെ സാന്നിധ്യം, ദൈവത്തിന്റെ നന്ദിയുടെ തിളങ്ങുന്ന സാക്ഷ്യമാണെന്നും, ഇത് അവന്റെ മുഖം അന്വേഷിക്കാനും ധ്യാനിക്കാനുമുള്ള, അസ്വസ്ഥത മനുഷ്യഹൃദയങ്ങളില്‍ ജനിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
'കര്‍ത്താവേ, ഞാന്‍ അവിടുത്തെ മുഖം അന്വേഷിക്കുന്നു. നിന്റെ മുഖം എന്നില്‍ നിന്നും മറച്ചുവെക്കരുതേ' എന്ന സങ്കീര്‍ത്തക വചനമാണ് ഏവരുടെയും ആഗ്രഹമായി ആയിരിക്കേണ്ടതെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
അതിനാല്‍ നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസ ജീവിതത്തിന്റെ സവിശേഷതയെന്നും, ഇതാണ് സാക്രമെന്റൈന്‍ സഹോദരിമാര്‍ സ്വീകരിച്ച ദൈവവിളിയുടെ സൂക്ഷ്മഭാവമെന്നും പാപ്പാ എടുത്തു പറഞ്ഞു.
അപ്പമായി മാറിയ ഒരു ദൈവത്തെ, നിശബ്ദമായി ആരാധിക്കുവാന്‍ പൂര്‍ണ്ണമായി ജീവിതം സമര്‍പ്പിച്ചവരെന്ന നിലയില്‍ അവരുടെ ജീവിതത്തില്‍ ഇത് പ്രകടമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 'അള്‍ത്താരയിലെ അപ്പവും വീഞ്ഞും ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ ഐക്യത്തിന്റെ കൂദാശയാണ്', എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാല്‍ സ്‌നേഹത്തില്‍ സഭാ ഐക്യത്തിന്റെ ആത്മീയത എന്നത്, വിശുദ്ധ കുര്‍ബാനയുടെ ആത്മീയത ആണെന്നും പാപ്പാ പറഞ്ഞു.
സന്യാസജീവിതത്തിന്റെ മാതൃകയിലൂടെ, വിശുദ്ധ കുര്‍ബാനയെന്ന അനുഗ്രഹീത കൂദാശയിലെ, ക്രിസ്തുവിന്റെ മുഖത്തിന്റെ സൗന്ദര്യം ലോകത്തിന് പ്രസരിപ്പിക്കുന്നത് തുടരുവാന്‍ ഏവരെയും ശക്തിപ്പെടുത്തുകയും, നവമാക്കുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു.
പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട്, ദൈവത്തെയും അയല്‍ക്കാരെയും സ്‌നേഹിക്കാന്‍ സ്വയം സമര്‍പ്പിക്കുന്നവര്‍ക്ക് ഏറ്റവും നല്ല പാത, സുവിശേഷത്തിന്റെ പുരാതനവും പുതിയതുമായ ജ്ഞാനത്തോടുള്ള വിശ്വസ്തതയാണെന്നും, ഇത്, സ്ഥാപകമാതാവായ, വാഴ്ത്തപ്പെട്ട മരിയ മഗ്ദലേന നമുക്ക് നല്‍കുന്ന സാക്ഷ്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.