അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം: പാലം ഒലിച്ചുപോയി, 18 വീടുകൾക്ക് കേടുപാട്; ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേരെ കാണാതായി
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കേയി പന്യോര്‍ ജില്ലയില്‍ കനത്ത നാശനഷ്ടം വിതച്ച് മിന്നല്‍ പ്രളയം. ജൂണ്‍ 23, 24 തീയതികളില്‍ രാത്രിയിലുണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്നാണ് താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായത്.
കുത്തൊഴുക്കില്‍പ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് പേരെ കാണാതായതായാണ് പ്രാഥമിക വിവരങ്ങള്‍.
പുസ പ്രദേശത്തെ നീപ്‌കോ പ്രോജക്ട് കോളനിക്ക് സമീപം നിര്‍മ്മാണത്തിലിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്.
ഭിത്തി തകര്‍ന്ന് ജനവാസ മേഖലകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. പ്രളയത്തില്‍ 18 വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും തകര്‍ന്നു. മേഖലയിലെ ഒരു പ്രധാന ഹൈവേയിലെ പാലം ശക്തമായ കുത്തൊഴുക്കില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
പാതകളും വീടുകളും വെള്ളത്തിനടിയിലായതോടെ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ഡാനി സുലു അറിയിച്ചു.