ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് വേണ്ടി കുട്ടികളുടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

 
LEO PAPA



വത്തിക്കാന്‍: തന്റെ നിയോഗങ്ങള്‍ക്ക് വേണ്ടിയും, ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കുവേണ്ടിയും കുട്ടികളുടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.

 ഡിസംബര്‍ 21 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഒരുമിച്ച് കൂടിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിച്ച വേളയിലാണ് പാപ്പാ കുട്ടികളെ പ്രത്യേകമായി അഭിസംബോധന ചെയ്യുകയും അവരുടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തത്.

ക്രിസ്തുമസ് കാലത്ത് പതിവുപോലെ, വീടുകളിലും, സ്‌കൂളുകളിലും, ഇടവകകളിലെ യുവജനപരിശീലനകേന്ദ്രങ്ങളിലും തയ്യാറാക്കിയിരിക്കുന്ന പുല്‍ക്കൂടുകളില്‍ വയ്ക്കാനായുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങള്‍ വെഞ്ചരിപ്പിക്കാനായി ആളുകള്‍ വത്തിക്കാനില്‍ എത്തിയ അവസരത്തിലാണ് പുല്‍ക്കൂടിന് മുന്നില്‍ തന്റെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധ പിതാവ് കുട്ടികളോട് അഭ്യര്‍ത്ഥിച്ചത്. 

ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നതിനുവേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

പിതാവും പുത്രനും പരിശുദ്ധാത്മാവും നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ, കുട്ടികള്‍, യേശുവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന രൂപങ്ങളും മറ്റെല്ലാ വസ്തുക്കളും ആശീര്‍വദിച്ചു.

 നല്ലൊരു ഞായറാഴ്ചയും, വിശുദ്ധവും സമാധാനപരവുമായ ഒരു ക്രിസ്തുമസും ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രാര്‍ത്ഥനാസമ്മേളനം അവസാനിപ്പിച്ചത്.

ഉണ്ണിയേശുവിന്റെ രൂപങ്ങള്‍ ആശീര്‍വ്വദിക്കാനായി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് മുന്‍കൈയെടുത്ത റോമിലെ ഇടവക വിശ്വാസപരിശീലനകേന്ദ്രങ്ങള്‍ക്ക് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു. 


റോമില്‍നിന്നുള്ള 1500-ലധികം കുട്ടികളും, സ്‌പെയിനില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും ഉള്ള കുട്ടികളും, തീര്‍ത്ഥാടകര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ എത്തിയിരുന്നു.

ആഗമനകാലം നാലാം ഞായറിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കി, വിശുദ്ധ യൗസേപ്പിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് പാപ്പാ പ്രാര്‍ത്ഥനയ്ക്ക് മുന്‍പ് സംസാരിച്ചത്. 


ഭക്തി, കരുണ, സഹാനുഭൂതി തുടങ്ങിയ വിഷയങ്ങള്‍ പാപ്പായുടെ പ്രഭാഷണത്തില്‍ മുഖ്യ ചിന്തകളായി. 

Tags

Share this story

From Around the Web