കായിക വിനോദങ്ങള്‍ അനുരഞ്ജനത്തിനും കണ്ടുമുട്ടലുകള്‍ക്കും കാരണമായി തീരണമെന്ന് ഓര്‍മ്മപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ

 
LEO

 വത്തിക്കാന്‍ സിറ്റി: കായിക വിനോദങ്ങള്‍ അനുരഞ്ജനത്തിനും കണ്ടുമുട്ടലുകള്‍ക്കും കാരണമായി തീരണമെന്ന് ഓര്‍മ്മപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. കായിക രംഗത്തുള്ളവരുടെ ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനമായ ഞായറാഴ്ച  വത്തിക്കാനിലെ സെന്റ്പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു പാപ്പ.

വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും പല പ്രായക്കാരുമായ ആയിരക്കണക്കിന് കായികതാരങ്ങള്‍ ബസിലിക്കയ്ക്കുള്ളിലും വത്തിക്കാന്‍ സ്‌ക്വയറിലും സന്നിഹിതരായിരുന്നു. പരിശുദ്ധ ത്രിത്വവും കായികരംഗവും തമ്മില്‍ ബന്ധപ്പെടുത്തി സംസാരിക്കുകയെന്നത് അത്ര സാധാരണമല്ലാത്ത ഒരു കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രസംഗം ആരംഭിച്ചത്. 


എന്നാല്‍, മനുഷ്യന്റെ എല്ലാം നല്ല പ്രവൃത്തികളും ഏതെങ്കിലും വിധത്തില്‍ ദൈവത്തിന്റെ അനന്തമായ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പാപ്പ വ്യക്തമാക്കി. കായിക വിനോദങ്ങള്‍ തീര്‍ച്ചയായും അവയില്‍ ഒന്നാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 


 കായികരംഗം ദൈവത്തെ കണ്ടുമുട്ടാന്‍ നമ്മെ സഹായിക്കുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ബാഹ്യമായി മാത്രമല്ല ആന്തരികമായും മറ്റുള്ളവരുമായി ബന്ധങ്ങള്‍ കായികരംഗത്തിലൂടെ നമുക്കു സാധിക്കും. അപ്രകാരമല്ലെങ്കില്‍, കായികരംഗം അഹംഭാവത്താല്‍ മത്സരങ്ങളുടെ വേദി മാത്രമായി മാറുമായിരുന്നു.

കായികതാരങ്ങള്‍ മറ്റുള്ളവര്‍ക്കായി തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നവരാണെന്നും അതിനാല്‍ സ്വന്തം ശാരീരിക  നേട്ടങ്ങള്‍ മാത്രമല്ല അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും പാപ്പാ പറഞ്ഞു.


 'കായികാഭ്യസങ്ങള്‍ ജീവിതത്തിന്റെ  ആനന്ദമാണ്, അവ ആഘോഷവുമാണ്' - ഒരു കായികതാരം കൂടിയായിരുന്ന വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ലിയോ മാര്‍പാപ്പ പറഞ്ഞു.
 

Tags

Share this story

From Around the Web