വിശുദ്ധ വാരത്തിന് മുമ്പേ  കാല്‍വരി പാതയില്‍ ലബനന്‍. പ്രാര്‍ത്ഥന മാത്രമാണ് ഞങ്ങളുടെ ആയുധം

 
Lebanon

ബെയ്‌റൂട്ട്/ലബനന്‍:  ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം കൊടുമ്പിരിക്കൊള്ളുമ്പോള്‍, ലബനന്‍ മറ്റൊരു ‘കാല്‍വരി’യാകുകയാണ്.  ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ ആക്രമണം കടുപ്പിച്ചതോടെ പത്തു ലക്ഷത്തിലധികം പേര്‍ക്ക് വീടൊഴിയേണ്ടി വന്നു. ഇവരില്‍ ഭൂരിപക്ഷം പേരും ഷിയ മുസ്ലീം വിഭാഗത്തിലുള്ളവരാണ്. എന്നാല്‍ അതി ഭീകരമായ ബോംബാക്രമണങ്ങള്‍ക്കിടയിലും പിറന്ന മണ്ണും രാജ്യവും ഉപേക്ഷിച്ചു പോകാന്‍ തയാറാവാതെ തെക്കന്‍ ലബനനില്‍ തുടരുന്ന ഒരു പറ്റം ക്രൈസ്തവ വിശ്വാസികളുണ്ട്. ‘അവസാനം വരെ ഞങ്ങള്‍ ഇവിടെ തന്നെ തുടരും,’ അവരുടെ പ്രതിനിധിയായ ഫാ. ടോണി ഏലിയാസ് പറയുന്നു.

ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്രൈസ്തവ ഗ്രാമമായ റുമൈഷില്‍ നിന്നുള്ള വൈദികനാണ് ഫാ. ടോണി. ‘തെക്കന്‍ ലബനനിലെ ക്രൈസ്തവ ഗ്രാമങ്ങളില്‍ ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഞങ്ങള്‍ നിസഹായരാണ്. പച്ചയായ ശരീരമുപയോഗിച്ചാണ് ഞങ്ങള്‍ പ്രതിരോധിക്കുന്നത്. പ്രാര്‍ത്ഥന മാത്രമാണ് ഞങ്ങളുടെ ആയുധം. ഇവിടെ നിന്ന് ഞങ്ങള്‍ പോകേണ്ടി വന്നാല്‍ തെക്കന്‍ ലബനന്‍ ഇല്ലാതാവും. അത് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ പൂര്‍വികരുടെ കഠിനാധ്വാനമെല്ലാം വൃഥാവിലാകും,’ ഫാ. ടോണി കൂട്ടിച്ചേര്‍ത്തു.

തെക്കന്‍ ലബനനിലെ 1470 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ലബനന്റെ 14 ശതമാനത്തോളം വരും. ലിറ്റാനി നദിയാകണം ഇസ്രായേലും ലബനനും തമ്മിലുള്ള പുതിയ അതിര്‍ത്തി എന്ന് ഇസ്രായേല്‍ ധനകാര്യമന്ത്രി ബെസാലേല്‍ സ്‌മോട്രിച്ച് പറയുന്നു.

ബോംബാക്രമണത്തില്‍ പരിക്കേറ്റ ഇടവകജനങ്ങളെ ശുശ്രൂഷിക്കുന്നതിനിടെ രണ്ടാമതുണ്ടായ ബോംബാക്രണത്തില്‍ കൊല്ലപ്പെട്ട ഫാ. പിയര്‍ അല്‍ റാഹി അടക്കം ആയിരത്തോളം സാധാരണക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.  ഇതില്‍ നൂറിലധികം കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. ലിറ്റാനി നദിക്ക് കുറുകെയുള്ള പാലങ്ങള്‍ തകര്‍ത്തതോടെ തെക്കന്‍ ലബനന്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ  ഉള്‍പ്പടെയുള്ള നേതാക്കള്‍ തുടര്‍ച്ചയായി ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും  ഇസ്രായേല്‍ ഇതുവരെയും ഈ അഭ്യര്‍ത്ഥനകള്‍  ചെവിക്കൊള്ളാന്‍ തയാറായിട്ടില്ല. ഭവനരഹിതരായ 13 ലക്ഷത്തോളം ജനങ്ങളോടോ കൊല്ലപ്പെട്ടവരോടോ കരുണയോ ദയയോ ഇല്ലാത്ത ലോകമാണിതെന്ന് മാറോനൈറ്റ് പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബെഷാറാ റായി വിലപിക്കുന്നു.   വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍, മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയില്‍ തുടരുന്ന ലബനനിലെ മനുഷ്യരെയും നമുക്ക് ഹൃദയത്തില്‍ ചേര്‍ത്തുപിടിക്കാം.

Tags

Share this story

From Around the Web