കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള ഇടപെടലുകൾ, സർക്കാരിന് പ്രശംസയുമായി ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ
കൊല്ലം: നീണ്ടകര ഉൾപ്പെടെ തീര മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ നടത്തുന്ന വേഗതയേറിയതും പ്രശംസനീയവുമായ ഇടപെടലുകളെ അഭിനന്ദിച്ച് ലത്തീൻസഭ തിരുവനന്തപുരം ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ.
കൊല്ലം രൂപതയുടെ 700-ാം വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളും ഉന്നയിച്ചപ്പോൾ തികഞ്ഞ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. "പത്തു ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്" എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"സർ, വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള അങ്ങയുടെ ഓരോ പ്രവർത്തനത്തെയും നോക്കിക്കാണുന്നത്. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും രൂപതയുടെയും ജനങ്ങളുടെയും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു" - ബിഷപ്പ് കൂട്ടിച്ചേർത്തു.
നീണ്ടകര ഉൾപ്പെടെ തീരദേശ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്നും, വികസന-രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ബിഷപ്പ് വ്യക്തമാക്കി.