വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പയുടെ അജപാലന ശുശ്രൂഷയ്ക്ക് അരനൂറ്റാണ്ട് 

 
 Sleeba Kattumangattu Corepiscopa.jpg 0.2

മുളന്തുരുത്തി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും സാമൂഹിക - സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ പൗരോഹിത്യ വേലയിൽ അര നൂറ്റാണ്ട് തികയ്ക്കുന്നു.  

പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചിട്ട് നാളെ (മാർച്ച് 14 ശനി) 50 വർഷം തികയുകയാണ്. സഭയുടെ വിവിധ മേഖലകളിൽ അരനൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ഇടവാംഗമായ സ്ലീബാ അച്ചൻ 1955 മേയ് 1-ന് ചരിത്രപ്രസിദ്ധമായ കാട്ടുമങ്ങാട്ട് കുടുംബത്തിൽ ജനിച്ചു. 

1973 ജൂൺ 6 - ന് മഞ്ഞിനിക്കര ദയറായിൽ വെച്ച് പാത്രിയർക്കാ പ്രതിനിധി അഭിവന്ദ്യ മോർ തീമോത്തിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്തയിൽ നിന്ന് കോറൂയോ പട്ടം സ്വീകരിച്ചു. 

വന്ദ്യ അച്ചനോടൊപ്പം അഭിവന്ദ്യരായ ബന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത എന്നിവർ ഉൾപ്പെടെ ആറു പേർ ശെമ്മാശ പട്ടം സ്വീകരിച്ചിരുന്നു. 

1976 മാർച്ച് 14 -ാം തീയതി തന്റെ 21-ാം വയസ്സിൽ മലേകുരിശ് ദയറായിൽ വെച്ച് ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവയിൽ നിന്നാണ് കശ്ശീശ സ്ഥാനം സ്വീകരിച്ചത്. കടവിൽ ഡോ. മോർ അത്താനാസിയോസ് പൗലോസ് മെത്രാപ്പോലീത്ത അന്നത്തെ ചടങ്ങിൽ സന്നിഹിതനായിരുന്നു.

സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം 1976 - ൽ ഡൽഹി സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ സ്ഥാപിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു. തുടർന്ന് ഗുജറാത്തിലെ ഗാന്ധിധാം, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പള്ളികൾക്ക് തുടക്കം കുറിച്ചു. 

മസ്‌കറ്റ്, ചിങ്ങവനം ദയറാ പള്ളി, മാമംഗലം പള്ളി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ മുളന്തുരുത്തി പള്ളിയിൽ വികാരിയായി തുടർന്ന് വരുന്നു. 

1998 മാർച്ച് 20 - ന് ദമാസ്കസിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വെച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവയാണ് അദ്ദേഹത്തെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തിയത്.

"വിശുദ്ധഭൂമിയിലേക്കുള്ള നല്ല ഇടയൻ'' എന്ന പേരിൽ തീർത്ഥാടന യാത്രകളെ ആത്മീയാനുഭവമാക്കിയ സ്ലീബാ അച്ചൻ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ മൂന്നര ലക്ഷത്തോളം തീർത്ഥാടകരെയാണ് വിശുദ്ധനാടുകളിലേക്ക് ആനയിച്ചത്. 

3,500-ലധികം തീർത്ഥാടന യാത്രകൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ വിശ്വപ്രസിദ്ധമാണ്. ''ചിറകു വിരിച്ച ആകാശയാത്രകൾ'' എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ വിദേശയാത്രകളുടെയും സന്ദർശനങ്ങളുടെയും ചരിത്രരേഖയാണ്.

പൗരോഹിത്യ സുവർണ്ണ ജൂബിലി ദിനമായ നാളെ (മാർച്ച് 14 ശനി) രാവിലെ 7 മണിക്ക് വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ,  ഇടവകയായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ എസ് സി ന്യൂസ് കുർബാനയുടെ തൽസമയ സംപ്രേഷണം നടത്തും.

Tags

Share this story

From Around the Web