മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടി; വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി നിയോഗിച്ച വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കി. സി.ഡബ്ല്യു.സി. മുൻ ചീഫ് എൻജിനീയർ ടി.കെ. ശിവരാജനെയാണ് സമിതിയിൽ നിന്ന് നീക്കിയത്. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയെ ഏകപക്ഷീയമായി പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ് കേരളത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജൻ സ്ഥാനമൊഴിയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഡയറക്ടർ എൻ. ശ്രീനിവാസ റാവു ജൂൺ 16-ന് ഉത്തരവിറക്കിയത്. ശിവരാജന് പകരം ഐഐടി റൂർക്കിയിലെ ഭൂകമ്പ എൻജിനീയറിങ് വിഭാഗം പ്രഫസറും, ഇന്റർനാഷണൽ സെന്റർ ഫോർ എക്സലൻസ് ഫോർ ഡാംസ് മേധാവിയുമായ എം.എൽ. ശർമയെ പുതിയ അംഗമായി സമിതിയിൽ ഉൾപ്പെടുത്തി. ബൽരാജ് ജോഷിയാണ് സമിതിയുടെ ചെയർമാൻ. ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.