മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനായുള്ള വിദഗ്‌ധസമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി അംഗീകരിക്കില്ല. കേരളവുമായി ആലോചിക്കാതെയാണ് കേന്ദ്രനടപടി
കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനായുള്ള വിദഗ്‌ധസമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകപക്ഷീയമായും അകാരണവുമായാണ് ടി കെ ശിവരാജനെ മാറ്റിയത്. കേരളവുമായി ആലോചിച്ചിട്ടില്ല.
വകുപ്പുമായി ആലോചിക്കാതെയാണ് കേന്ദ്രനടപടി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നടപടി പിൻവലിക്കണം. കേരളത്തിന്റെ പ്രതിനിധിയെ ചേർക്കണം.
കേരള പ്രതിനിധിയെ ഒഴിവാക്കിയെന്ന കത്തുവന്നു. അംഗീകരിക്കില്ലെന്ന് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി കൊടുത്തിട്ടുണ്ട്.
ടി കെ ശിവരാജനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേരളത്തെ അറിയിക്കണമായിരുന്നു. കേരളത്തിന്റെ പ്രതിനിധിക്ക് പകരം വെച്ചിരിക്കുന്നത് ഉത്തരപ്രദേശുകാരനെയാണ്.
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ്.
രണ്ടു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം വേണം. കേരള ജനതയുടെ സുരക്ഷയാണ് പ്രധാനം.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്നാണ് നിലപാട്. തമിഴ്നാടിന് വെള്ളം കൊടുക്കാൻ തയ്യാറാണ്.
രണ്ട് സർക്കാരുകളും തമ്മിൽ ചർച്ച ചെയ്യും. തമിഴ്നാട് ചർച്ചക്ക് തയ്യാറാകുന്നില്ലെങ്കിൽ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.